Virat Kohli’s 100th Test : ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റാണ് എന്നതാണ് പ്രധാന സവിശേഷത

മൊഹാലി: നൂറാം ടെസ്റ്റില്‍ (Virat Kohli 100th Test) ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് (Virat Kohli) ഗംഭീര വിജയം സമ്മാനിക്കുമെന്ന് സ്റ്റാര്‍ പേസറും ഉപനായകനുമായ ജസ്‌പ്രീത് ബുമ്ര (Jasprit Bumrah). '100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും സ്‌പെഷ്യലായ നേട്ടമാണ്. ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് കോലി, അത് തുടരും. തന്‍റെ തൊപ്പിയില്‍ പൊന്‍തൂവല്‍ പിന്നിടുന്ന കോലിയെ അഭിനന്ദിക്കുന്നു. നൂറ് ടെസ്റ്റുകളെന്നത് കോലിയുടെ കഠിനാധ്വാനത്തിന്‍റെ സാക്ഷ്യമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോലിക്ക് നല്‍കാനില്ല' എന്നും ജസ്‌പ്രീത് ബുമ്ര കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റാണ് ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ വിരാട് കോലിയുടെ കരിയറിലെ 100-ാം മത്സരം. ചരിത്ര മത്സരം ഈമാസം നാലാം തിയതി മൊഹാലിയിൽ തുടങ്ങും. 100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കിംഗ് കോലി. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് നേടിയിട്ടുണ്ട്. കോലിയുടെ ചരിത്ര മത്സരത്തില്‍ ഗാലറിയിൽ അൻപത് ശതമാനം കാണികളെ പ്രവേശിപ്പിക്കും. 

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര കാണികളെ പ്രവേശിപ്പിക്കാതെയാണ് നടത്തിയത്. ലങ്കയ്‌ക്കെതിരെ ലക്‌നോവില്‍ നടന്ന ആദ്യ ടി20യില്‍ കാണികളെ പ്രവേശിപ്പിച്ചില്ലായിരുന്നെങ്കില്‍ ധരംശാലയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ആരാധകരെ ഗാലറിയില്‍ കടത്തിയിരുന്നു. 

Scroll to load tweet…

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

IND vs SL: ഒടുവില്‍ ബിസിസിഐ വഴങ്ങി; കോലിയുടെ നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും