IND vs SL 1st Test : ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ഇന്ത്യക്കായി പ്രതിരോധഭടന്‍റെ ചുമതല ഗംഭീരമാക്കിയിട്ടും പലപ്പോഴും ബഞ്ചിലായിരുന്നു ഹനുമാ വിഹാരിയുടെ സ്ഥാനം

മൊഹാലി: വിരാട് കോലിയുടെ നൂറാം ടെസ്റ്റ് (Virat Kohli’s 100th Test), വെള്ളക്കുപ്പായത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ (Rohit Sharma) അരങ്ങേറ്റം എന്നിവയാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്‍റെ (IND vs SL 1st Test) പ്രധാന സവിശേഷതകള്‍. ഇതിനൊപ്പം മൊഹാലിയില്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ചയും പൊടിപൊടിക്കുകയാണ്. ചേതേശ്വര്‍ പുജാരയും (Cheteshwar Pujara), അജിന്‍ക്യ രഹാനെയും (Ajinkya Rahane) ഭരിച്ചിരുന്ന മധ്യനിരയിലേക്ക് ആരൊക്കെയെത്തും എന്നതാണ് ആകാംക്ഷ. അവസരങ്ങള്‍ക്കായി കാത്തിരുന്ന് മടുത്ത ഹനുമാ വിഹാരി (Hanuma Vihari) മൂന്നാം നമ്പറിലെത്തുമോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ഇന്ത്യക്കായി പ്രതിരോധഭടന്‍റെ ചുമതല ഗംഭീരമാക്കിയിട്ടും പലപ്പോഴും ബഞ്ചിലായിരുന്നു ഹനുമാ വിഹാരിയുടെ സ്ഥാനം. ഇതിനൊരു മാറ്റം ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലുണ്ടായേക്കും. ആദ്യ ടെസ്റ്റ് നാളെയാരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് നിരയില്‍ ഏറെ വര്‍ഷങ്ങളായി പുജാര അടക്കിഭരിച്ചിരുന്ന മൂന്നാം നമ്പറില്‍ വിഹാരിയെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ മത്സരം ഒറ്റയ്‌ക്ക് വിജയിപ്പിക്കാനും ലോംഗ് ഇന്നിംഗ്‌സുകള്‍ കളിക്കാനും ശേഷിയുണ്ടായിരുന്ന പുജാരയുടെ പകരക്കാരനാവുക വിഹാരിക്ക് കനത്ത വെല്ലുവിളിയാവും. 

മാത്രമല്ല, മായങ്ക് അഗര്‍വാള്‍ ഓപ്പണറായാല്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും മൂന്നാം നമ്പറിലേക്ക് ഹനുമാ വിഹാരിക്ക് വെല്ലുവിളിയായുണ്ടാവും. ശ്രേയസാണേല്‍ ഗംഭീര ഫോമിലാണുതാനും. നായകന്‍ രോഹിത്തിനൊപ്പം ഗില്ലിനെ ഓപ്പണറാക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ വിഹാരിക്ക് നറുക്ക് വീണേക്കാം. ക്ഷമയും ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള ശേഷിയുമാണ് വിഹാരിയുടെ സവിശേഷതകള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 മത്സരങ്ങളില്‍ നിന്ന് 55.89 ശരാശരിയില്‍ 22 സെഞ്ചുറികളോടെ 7713 റണ്‍സ് വിഹാരിക്കുണ്ട്. പുറത്താകാതെ നേടിയ 302 ആണ് ഉയര്‍ന്ന സ്‌കോര്‍. 

ഇന്ത്യന്‍ ജേഴ്‌സിലാവട്ടെ 13 ടെസ്റ്റുകളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കം 684 റണ്‍സാണ് വിഹാരിയുടെ സമ്പാദ്യം. സെഞ്ചുറിയും ഫിഫ്റ്റിയുമെല്ലാം ഏഷ്യക്ക് പുറത്തായിരുന്നു. 2018ലായിരുന്നു അരങ്ങേറ്റം. കളിച്ച 13ല്‍ ഒരു ടെസ്റ്റ് മാത്രമാണ് വിഹാരി നാട്ടില്‍ കളിച്ചത്. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു ഇത്. വിദേശ പര്യടനങ്ങളില്‍ അധിക ബാറ്റര്‍ എന്ന നിലയിലാണ് വിഹാരിയെ ടീം മാനേജ്‌മെന്‍റ് പരിഗണിച്ചിരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡ് മൊഹാലിയില്‍ മൂന്നാം നമ്പറില്‍ വിഹാരിയെ പരിഗണിക്കുന്നതിന് അനുകൂല ഘടകമായേക്കാം. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

IND vs SL : മൊഹാലി ടെസ്റ്റ്, കോലി മൂന്നാം സ്ഥാനത്ത് കളിക്കുമോ? രഹാനെയ്ക്ക് പകരമാര്? ഇന്ത്യയുടെ സാധ്യതാ ഇലവന്‍