ഇതിന് മുമ്പ് കളിച്ച മൂന്ന് ഏകദിനങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുകയായിരുന്നു ടീം ഇന്ത്യ

ബാര്‍ബഡോസ്: ഇഷ്‌ടക്കാരെ കളിപ്പിക്കുക എന്ന വിമര്‍ശനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് നേരിടുന്നത് ഇതാദ്യമല്ല. ഐപിഎല്‍ ടീമിലെ സഹതാരങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്ലേയിംഗ് ഇലവനില്‍ പ്രാധാന്യം കൊടുക്കുന്നു എന്ന പഴിക്കും പഴക്കമേറെ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിനുള്ള ഇലവനെ നായകന്‍ രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചപ്പോഴും ഇതേ വിമര്‍ശനമാണ് ഉയര്‍ന്നത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ തഴഞ്ഞാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് കളിപ്പിച്ചത്. ട്വന്‍റി 20 റെക്കോര്‍ഡ് മാത്രം വച്ച് സൂര്യയെ ഏകദിനം കളിപ്പിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ട് എന്ന് കണക്കുകള്‍ തെളിയിക്കുന്നു.

ഇതിന് മുമ്പ് കളിച്ച മൂന്ന് ഏകദിനങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുകയായിരുന്നു ടീം ഇന്ത്യ. ഓസീസിന് എതിരെയായിരുന്നു സ്കൈയുടെ തുടര്‍ച്ചയായ മൂന്ന് പൂജ്യങ്ങള്‍. അവസാന ആറ് ഏകദിന ഇന്നിംഗ്‌സുകളില്‍ 19, 0, 0, 0, 14, 31 എന്നിങ്ങനെയേ സ്കോര്‍ സൂര്യക്ക് നേടാനായുള്ളൂ. അതേസമയം അവസാന ആറ് ഏകദിനങ്ങളില്‍ സഞ്ജുവിന്‍റെ സ്കോര്‍ 36, 2*, 30*, 86*, 15, 43* ഉം. ഏകദിന കരിയറില്‍ 11 ഇന്നിംഗ്‌സുകളില്‍ 66 ബാറ്റിംഗ് ശരാശരി സഞ്ജുവിനുണ്ട് എങ്കില്‍ 24 മത്സരത്തില്‍ അവസരം ലഭിച്ച സ്കൈക്ക് 23.78 ബാറ്റിംഗ് ശരാശരി മാത്രമേയുള്ളൂ. മധ്യനിരയില്‍ ഇന്ത്യക്ക് പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ബാറ്ററായിട്ടും ഇലവനില്‍ നിന്ന് മനപ്പൂര്‍വം മാറ്റിനിര്‍ത്തപ്പെടുകയാണ് സഞ്ജു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ട്വന്‍റി 20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണെങ്കിലും ഏകദിനത്തില്‍ ആ ഫോമിലേക്ക് സൂര്യകുമാര്‍ യാദവിന് ഉയരാനാവുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. ലോകകപ്പ് മുന്‍നിര്‍ത്തി സൂര്യക്ക് അവസരം വാരിക്കോരി നല്‍കുമ്പോഴും ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണാണ് തഴയപ്പെടുന്നത്. ഇടംകൈയന്‍ ബാറ്റര്‍ എന്ന പരിഗണന നല്‍കി ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറാക്കിയാലും ഒഴിവുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ സ്ഥാനത്താണ് കണക്കുകള്‍ പോലും തള്ളിക്കളഞ്ഞ് സഞ്ജുവിന് പകരം സൂര്യയെ കളിപ്പിക്കുന്നത് എന്ന് വ്യക്തം. വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സ്കൈ 19 റണ്‍സെടുത്ത് അവസരം തുലച്ചത് മാനേജ്‌മെന്‍റിന്‍റെ കണ്ണ് തുറപ്പിക്കുമോ എന്ന് കണ്ടറിയണം. 

Read more: 'സഞ്ജു സാംസണ്‍ ഇലവനില്‍ വരാന്‍ ഈയൊരു വഴിയേയുള്ളൂ'; ടീം ഇന്ത്യയെ ട്രോളിക്കൊന്ന് മുന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം