മൂന്ന് ടി20 അടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. റിഷഭ് പന്ത് (Rishabh Pant), വിരാട് കോലി (Virat Kohli) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

കൊല്‍ക്കത്ത: ഏകദിന പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് ടി20 അടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. റിഷഭ് പന്ത് (Rishabh Pant), വിരാട് കോലി (Virat Kohli) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

കോലിയുടെ ഇന്നിംഗ്‌സ് നിര്‍ണായകമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) വ്യക്തമാക്കി. രോഹിത്തിന്റെ വാക്കുകള്‍... ''വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത് എപ്പോഴും പേടിപെടുത്തുന്നത്. അത് ഞങ്ങള്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാനായി. പരിചയസമ്പത്താണ് ടീമിന് വിജയം സമ്മാനിച്ചത്. ഭുവനേശ്വര്‍ കുമാര്‍ നന്നായി യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. വിരാട് കോടിയുടേത് പ്രധാനപ്പെട്ട ഇന്നിംഗ്‌സായിരുന്നു. അദ്ദേഹം തുടങ്ങിയ എന്റെ സമ്മര്‍ദ്ദവും മാറ്റി. ആദ്യ രണ്ട് ഓവറിലും അധികം റണ്‍സ് കണ്ടെത്താന്‍ ഞങ്ങള്‍ക്കായില്ല. 

പിന്നാലെ കോലി ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ നയനമനോഹരമായിരുന്നു. റിഷഭ് പന്തും വെങ്കടേഷ് അയ്യറും നന്നായി അവസാനിപ്പിച്ചു. വെങ്കടേഷിന്റെ പുരോഗതി ഏറെ സന്തോഷിപ്പിക്കുന്നു. അത്രമാത്രം പക്വത അദ്ദേഹം മധ്യനിരയില്‍ കാണിക്കുന്നു. സ്വന്തം കഴിവില്‍ വിശ്വസിക്കുകയെന്നതാണ് ഓരോ ക്യാപ്റ്റനും ആഗ്രഹിക്കുന്നത്. അദ്ദേഹം അത് മനോഹരമായി ചെയ്തു. ഇത്തരം താരങ്ങളെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യം. ഫീല്‍ഡിംഗില്‍ ടീം അല്‍പ്പം പിറകോട്ടായിരന്നു. ക്യാച്ചുകള്‍ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം നേരത്തെ ജയിക്കാമായിരുന്നു.'' രോഹിത് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അഞ്ച വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംിഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. 52 റണ്‍സ് നേടിയ കോലിയും പന്തുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന കരുത്ത് പകര്‍ന്നത്. ഇരുവരും ഏഴ് വീതം ഫോറും ഒരോ സിക്‌സും നേടി. 18 പന്തില്‍ 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും നിര്‍ണായ സംഭാവന നല്‍കി. രോഹിത് ശര്‍മ (19), ഇഷാന്‍ കിഷിന്‍ (2), സൂര്യകുമാര്‍ യാദവ് (8) എന്നിങ്ങനെയായിരുന്നു മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ഹര്‍ഷല്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. 8.3 ഓവറില്‍ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി 59 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് നിക്കോളാസ് പുരാന്‍- റോവ്മാന്‍ പവല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 100 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ പുരാന്‍ മടങ്ങിയതോടെ വിന്‍ഡീസന് പ്രതിരോധത്തിലായി. പവല്‍ (36 പന്തില്‍ 68) ശ്രമിച്ചു നോക്കിയെങ്കില്‍ വിജയത്തിലേക്ക് നയിക്കാനായില്ല.