28 റണ്‍സ് നേടിയ താരം ഓപ്പണിംഗ് വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെയാണ് താരം കളിച്ചിരുന്നത്. ഇപ്പോള്‍  കിഷനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്. 

കേപ്ടൗണ്‍: ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (Shikhar Dhawan), റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad) എന്നിവര്‍ കൊവിഡ് പോസിസ്റ്റീവായതോടെയാണ് യുവതാരം ഇഷാന്‍ കിഷന് (Ishan Kishan) വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചത്. 28 റണ്‍സ് നേടിയ താരം ഓപ്പണിംഗ് വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെയാണ് താരം കളിച്ചിരുന്നത്. ഇപ്പോള്‍ കിഷനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്. 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സുമായി താരതമ്യപ്പെടുത്തിയാണ് പൊള്ളോക്ക് കിഷനെ പ്രകീര്‍ത്തിച്ചത്. മത്സരത്തില്‍ 11 റണ്‍സാണ് പന്ത് നേടിയത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ പന്തിനാവുന്നില്ലെന്നാണ് പൊള്ളോക്ക് പറയുന്നത്. ''പന്തിന്റെ ശൈലിയെ പലപ്പോഴും നമുക്ക് വിമര്‍ശിക്കേണ്ടി വരും. സാഹചര്യത്തിനനസുരിച്ച് ബാറ്റ് ചെയ്യാന്‍ അവന്‍ ഇപ്പോഴും പഠിച്ചിട്ടില്ല. ഒരേ ദിശയില്‍ മാത്രമാണ് അവന് കളിക്കാനാവുക. ആക്രമിച്ച് കളിക്കാനാണ് പന്തിന് എപ്പോഴും ഇഷ്ടം. എന്നാല്‍ സാഹചര്യം ഏതിരാണെങ്കില്‍ പോലും പന്ത് അത്തരത്തില്‍ മാത്രമാണ് കളിക്കുക. എന്നാല്‍ കിഷന്റെ ഇന്നിംഗ്‌സ് നോക്കൂ. പന്തിനെ പോലെ ആക്രമിച്ച് കളിക്കാന്‍ താല്‍പര്യമുള്ള താരമാണ് കിഷനും. 

എന്നിട്ടും അദ്ദേഹം എത്ര പക്വതയോടെയാണ് കളിച്ചതെന്ന് നോക്കൂ. വലിയ ഷോട്ടുകള്‍ക്ക് താരം ശ്രമിച്ചതുപോലുമില്ല. സാഹചര്യം മനസിലാക്കിയാണ് കിഷന്‍ കളിച്ചത്. ഐപിഎല്ലിലും മറ്റും ആക്രമിച്ച് കളിക്കുന്ന കിഷനെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലവിടെ ആഞ്ഞടിച്ച് റണ്‍സെടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. അത് മനസിലാക്കിയാണ് കളിച്ചതും. ഈ ചെറിയ പ്രായത്തില്‍ ഇത്തരത്തില്‍ കളിക്കുകയെന്നത് വലിയ കാര്യമാണ്. മറുവശത്ത് രോഹിത് ശര്‍മ വേഗത്തില്‍ റണ്‍്‌സ് നേടുന്നുണ്ടായിരുന്നു. അപ്പോള്‍ അനാവശ്യ ഷോട്ടിന്റെ ആവശ്യം പോലുമില്ലായിരുന്നു. മോശം പന്തുകള്‍ക്ക് കാത്തിരുന്നാണ് കിഷന്‍ ബാറ്റ് വീശിയത്.'' പൊള്ളോക്ക് വ്യക്തമാക്കി.

അടുത്തകാലത്ത പന്തിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പോലും അദ്ദേഹം ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. ഒട്ടും ക്ഷമ കാണിക്കാത്തതാണ് താരം കാണിക്കുന്ന പ്രധാന പ്രശ്‌നം.