മേയ് 30ന് ഇംഗ്ലണ്ട് ലയണ്‍സുമായി നാല് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കും. ജൂണ്‍ 20ന് ആരംഭിക്കുന്ന സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ പര്യടനം.

മുംബൈ: ഇന്ത്യന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഈമാസം അവസാനം തുടങ്ങും. മേയ് 25ന് പുറപ്പെടാന്‍ കഴിയുന്ന തരത്തിലാണ് ബിസിസിഐ യാത്രാ ക്രമീകരണങ്ങള്‍ നടത്തുന്നത്. ടീമില്‍ ഉള്‍പ്പെടുത്തേണ്ട താരങ്ങളുടെ പട്ടിക മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംഘവും തയ്യാറാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ട് ലയണ്‍സുമായി മേയ് 30ന് തുടങ്ങുന്ന പരന്പരയില്‍ നാല് ചതുര്‍ദിന മത്സരങ്ങളാണുളളത്. ജൂണ്‍ 20ന് ആരംഭിക്കുന്ന സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ടീമിനൊപ്പം ഉണ്ടാവും. ഇന്ത്യന്‍ സീനിയര്‍ ടീമംഗങ്ങള്‍ രണ്ട് ഗ്രൂപ്പുകളായാണ് ഇംഗ്ലണ്ടിലേക്ക് പോവുക. ഐപിഎല്‍ പ്ലേ ഓഫില്‍ എത്താത്ത ടീമുകളിലെ താരങ്ങള്‍ ആദ്യം പുറപ്പെടും. ബാക്കിയുളളവര്‍ പിന്നാലെ ഇംഗ്ലണ്ടിലെത്തും. ഇന്ത്യന്‍ സീനിയര്‍ ടീമിലെ താരങ്ങളും ചതുര്‍ദിന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള ക്യാപ്റ്റനെ തേടുകയാണ് ഇന്ത്യ. 

തലമുറ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രമത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കമാവുക ജൂണ്‍ 20ന് അരംഭിക്കുന്ന പരമ്പരയോടെ. ഈ പരമ്പരയില്‍ ആരാവും ഇന്ത്യയെ നയിക്കുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരന്പരയിലെ വന്‍തോല്‍വിയോടെ രോഹിത് ശര്‍മ്മ ടെസ്റ്റ് നായക സ്ഥാനത്ത് തുടരാനുള്ള സാധ്യത വളരെ കുറവ്. 

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റില്‍ 31 റണ്‍സ് മാത്രം നേടിയ രോഹിത് ബാറ്റിംഗ്ക്രമത്തില്‍ പിന്നോട്ടിറങ്ങിയിട്ടും രക്ഷയില്ലാതെ വന്നതോടെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നു. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി നേടി, കരുത്ത് വീണ്ടെടുത്തെങ്കിലും ടെസ്റ്റില്‍ രോഹിത്തിന്റെ ഭാവി തുലാസില്‍. രോഹിത്തിന് പകരം ടീമിനെ നയിച്ച ജസ്പ്രിത് ബുമ്രയ്ക്ക് നിരന്തരം പരിക്കേല്‍ക്കുന്നതിനാല്‍ പുതിയൊരു നായകനെ തേടുകയാണ് ടീം ഇന്ത്യ. ടീമിലെ മുതിര്‍ന്നൊരു താരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബിസിസിഐ നിരസിച്ചു.