അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ചുറിക്ക് മറുപടിയായി ശുഭ്മാൻ ഗില്ലിന്റെയും (84*) കെ എൽ രാഹുലിന്റെയും (39*) ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 

ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്ക് ജയം. ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 66 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് (51 പന്തില്‍ 102) സെഞ്ചുറിയാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഗില്ലിനൊപ്പം 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി രോഹിത് ശര്‍മ (16) ആദ്യം മടങ്ങി. ആറാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു രോഹിത്. പിന്നീട് ഗില്‍ - ഇഷാന്‍ കിഷന്‍ (22 പന്തില്‍ 34) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 13-ാം ഓവറില്‍ കിഷനെ ബൗള്‍ഡാക്കുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കാവട്ടെ (12) അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 142 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലിന്റെ (19 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഗില്ലിനൊപ്പം 53 ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്‍ രണ്ട് സിക്‌സും 11 ഫോറും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 24.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഗുര്‍ബാസിന് പുറമെ ഹഷ്മതുള്ള ഷാഹിദി (27), അസ്മതുള്ള ഒമര്‍സായ് (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അരങ്ങേറ്റക്കാരായ ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിക്ക് രണ്ട് വിക്കറ്റുണ്ട്.

മോശം തുടക്കമായിരുന്നു അഫ്ഗാന്. 4.3 ഓവറില്‍ മൂന്നിന് 26 എന്ന മോശം നിലയിലായിരുന്നു. ഇബ്രാഹിം സദ്രാന്‍ (1), സെദിഖുള്ള അടല്‍ (0), റഹ്മത്ത് ഷാ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു ഗുര്‍ബാസിന്റെ അവിശ്വസനീയ ഇന്നിംഗ്‌സ്. ഷാഹിദിക്കൊപ്പം 116 റണ്‍സാണ് ഗുര്‍ബാസ് ചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്തായി. നിതീഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എട്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിംഗ്‌സ്. അഫ്ഗാന് വേണ്ടി ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്.

പിന്നാലെ തുടര്‍ന്ന് ഷാഹിദിയും ഒമര്‍സായും മടങ്ങി. മുഹമ്മദ് നബി (9), റിഷാദ് ഖാന്‍ (9), അള്ളാ ഗസന്‍ഫാര്‍ (0), സിയ ഉര്‍ റഹ്മാന്‍ (4) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മുഹമ്മദ് സലീം സാഫി (1) പുറത്താവാതെ നിന്നു.

അഫ്ഗാനിസ്ഥാന്‍: ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുഹമ്മദ് സലീം സഫി, എ എം ഗസന്‍ഫര്‍, സിയാ ഉര്‍ റഹ്മാന്‍ ഷരീഫി.

ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

YouTube video player