ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ 234 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെ (95 പന്തില്‍ 171) സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ 234 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെ (95 പന്തില്‍ 171) സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. 106 പന്തില്‍ പുറത്താവാതെ 78 റണ്‍സ് നേടിയ ഉദ്ധിഷ് സുരിയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. പൃഥ്വി മധു 50 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ദീപേഷ് രവീന്ദ്രന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഉദ്ധിഷ്, മധു എന്നിവര്‍ക്ക് പുറമെ മറ്റാര്‍ക്കും യുഎഇ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. യായിന് റായ് (17), സലേഹ് അമീന്‍ (പുറത്താവാതെ 20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ 13.4 ഓവറില്‍ ആറിന് 53 എന്ന നിലയിലായിരുന്നു യുഎഇ. പിന്നീട് മധു - ഉദ്ധിഷ് സഖ്യം നേടിയ 85 റണ്‍സ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ഷാലോം ഡീസൂസ (4), അയാന്‍ മിസ്ബ (3), അഹമ്മദ് ഖുദാദാദ് (0), നൂറുള്ള അയൂബി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ, സൂര്യവന്‍ഷിക്ക് പുറമെ മലയാളി താരം ആരോണ്‍ ജോര്‍ജ് (73 പന്തില്‍ 69), വിഹാന്‍ മല്‍ഹോത്ര (55 പന്തില്‍ 69) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ (4) മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ശേഷം രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ 212 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ വൈഭവ് സൂര്യവന്‍ഷി-ആരോണ്‍ ജോര്‍ജ് സഖ്യമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. 56 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് സെഞ്ചുറിക്ക് ശേഷം നേരിട്ട 39 പന്തില്‍ 71 റണ്‍സ് കൂടി അടിച്ചശേഷമാണ് പുറത്തായത്. 14 സിക്‌സും 9 ഫോറും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്‌സ്.

57 പന്തിലാണ് കോട്ടയം സ്വദേശിയായ ആരോണ്‍ ജോര്‍ജ് അര്‍ധശതകം തികച്ചത്. ആരോണ്‍ പുറത്തായശേഷം ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയും തകര്‍ത്തടിച്ചു. വിഹാന് പുറമെ വേദാന്ത് ത്രിവേദി (34 പന്തില്‍ 38), വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു (17 പന്തില്‍ പുറത്താവാതെ 32), കനിഷ്‌ക് ചൗഹാന്‍ (12 പന്തില്‍ 28) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ 400 കടത്തി. അഞ്ച് റണ്‍സുമായി ഖിലന്‍ പട്ടേല്‍, കുണ്ടുവിനൊപ്പം പുറത്താകാതെ നിന്നു.

YouTube video player