മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മധ്യപ്രദേശ് 17.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

പൂനെ: സയ്യിദ് മുഷ്ത് അലി ട്രോഫിയില്‍ ഹാട്രിക്കുമായി ആന്ധ്രക്കായി കളിക്കുന്ന ഇന്ത്യൻ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നിതീഷ് മധ്യപ്രദേശിനെതിരെയാണ് ഹാട്രിക്ക് നേടിയത്. എന്നാല്‍ നിതീഷിന്‍റെ ഹാട്രിക്കിനും ആന്ധ്രയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ മധ്യപ്രദേശ് നാലു വിക്കറ്റ് ജയം നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മധ്യപ്രദേശ് 17.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ നിതീഷ് മൂന്നാം ഓവറിലെ 4,5,6 പന്തുകളിലാണ് ഹാട്രിക്ക് എടുത്തത്. മധ്യപ്രദേശ് ഓപ്പണര്‍ ഹര്‍ഷ് ഗാവ്‌ലിയെ ഓവറിലെ നാലാം പന്തില്‍ ബൗള്‍ഡാക്കിയാണ് നിതീഷ് വിക്കറ്റ് വേട്ട തുടങ്ങിയത്. അഞ്ചാം പന്തില്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ(0) റിക്കി ഭൂയിയുടെ കൈകളിലെത്തിച്ച നിതീഷ് ഓവറിലെ അവസാന പന്തില്‍ മദ്യപ്രദേശിന്‍റെയും ആര്‍സിബിയുടെയും നായകനായ രജത് പാട്ടീദാറിനെയും(0) ബൗള്‍ഡാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. നിതീഷ് ഹാട്രിക്കെടുത്തതോടെ മധ്യപ്രദേശ് 14-3ലേക്ക് വീണു.

Scroll to load tweet…

പിന്നീട് 22 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ കെ വി ശശികാന്ത് പുറത്താക്കിയതോടെ 37-4ലേക്ക് കൂപ്പുകുത്തിയ മധ്യപ്രദേശിനെ റിഷഭ് ചൗഹാനും(47) രാഹുല്‍ ബാതമും(35*) ചേര്‍ന്നാണ് വിജയത്തിനരികെ അനികേത് വര്‍മ(1) റണ്ണൗട്ടായെങ്കിലും അര്‍ഷാദ് ഖാനുമൊത്ത് രാഹുല്‍ ബാതം മധ്യപ്രദേശിനെ ജയത്തിലേക്ക് നയിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്കായി നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 39 റണ്‍സെടുത്ത ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. നിതീഷ് 27 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിക്കി ഭൂയി 16 പന്തില്‍ 11ഉം പൈല അവിനാഷ് 19 പന്തില്‍ 18 റണ്‍സുമെടുത്തു. മധ്യപ്രദേശിനായി ശിവം ശുക്ല നാലും ത്രിപുരേഷ് സിംഗ് മൂന്നും വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക