ശിഖര്‍ ധവാന്‍ 91 റണ്‍സ് നേടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. കല്ലം ഫെര്‍ഗൂസണാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

ലീഡ്‌സ്: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാംപ്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഓസ്‌ട്രേലിയ ചാംപ്യന്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. ശിഖര്‍ ധവാന്‍ 60 പന്തില്‍ പുറത്താവാതെ 91 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന കല്ലം ഫെര്‍ഗൂസണാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. പിയൂഷ് ചൗള ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറില്‍ 13 റണ്‍സാണ് ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയി. അടുത്ത പന്തില്‍ ഫെര്‍ഗൂസണ്‍ ഒരു റണ്‍ ഓടിയെടുത്തു. രണ്ടാം പന്ത് റോബ് ക്വിനി സിക്‌സടിച്ചു. അടുത്ത പന്ത് നോബോള്‍. അവസാന നാല് പന്തില്‍ ജയിക്കാന്‍ വേണ്ടത് വെറും നാല് റണ്‍സ് മാത്രം. അടുത്ത പന്തില്‍ ഒരു റണ്‍ മാത്രമാണ് ഇര്‍ഫാന്‍ വിട്ടുകൊടുത്തത്. നാലാമത്തെ പന്തില്‍ റണ്‍ വന്നില്ല. എന്നാല്‍ അഞ്ചാം പന്തില്‍ ഫെര്‍ഗൂസണ്‍ സിക്‌സടിച്ചതോടെ ഓസീസ് വിജയമുറപ്പിച്ചു. 38 പന്തുകള്‍ മാത്രം നേരിട്ട ഫെര്‍ഗൂസണ്‍ നാല് സിക്‌സും അഞ്ച് ഫോറും നേടി. 16 റണ്‍സെടുത്ത ക്വിനി അദ്ദേഹത്തോടൊപ്പം പുറത്താവാതെ നിന്നു.

39 റണ്‍സെടുത്ത ഡാനിയല്‍ ക്രിസ്റ്റ്യന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഷോണ്‍ മാര്‍ഷ് (11), ക്രിസ് ലിന്‍ (25), ഡാര്‍സി ഷോര്‍ട്ട് (20), ബെന്‍ ഡങ്ക് (0), ബെന്‍ കട്ടിംഗ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യക്ക് വേണ്ടി പിയൂഷിന് പുറമെ ഹര്‍ഭജന്‍ സിംഗ് രണ്ടും വിനയ്കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ധവാന് പുറമെ യൂസുഫ് പത്താന്‍ (23 പന്തില്‍ 52), റോബിന്‍ ഉത്തപ്പ (21 പന്തില്‍ 37) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഒന്നാം വിക്കറ്റില്‍ ഉത്തപ്പ - ധവാന്‍ സഖ്യം 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ ഉത്തപ്പയെ പുറത്താക്കി ക്രിസ്റ്റ്യന്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (11), യുവരാജ് സിംഗ് (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ യൂസുഫിനെ കൂട്ടുപിടിച്ച് ധവാന്‍ ഇന്ത്യയെ 200 കടത്തുകയായിരുന്നു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. യൂസുഫ് നാല് സിക്‌സും മൂന്ന് ഫോറും. മൂന്നില്‍ രണ്ട് മത്സരം തോറ്റ ഇന്ത്യ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

YouTube video player