Asianet News MalayalamAsianet News Malayalam

കരുത്തായി രോഹിത്- രഹാനെ സഖ്യം; റാഞ്ചി ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയെടുത്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വെളിച്ചകുറവ് കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്.

india in control third test against south africa
Author
Ranchi, First Published Oct 19, 2019, 4:24 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വെളിച്ചകുറവ് കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (117), അജിന്‍ക്യ രഹാനെ (83) എന്നിവരാണ് ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റെടുത്തു.

രോഹിത്തിന്റെ സെഞ്ചുറി തന്നെയായിരുന്നു ആദ്യദിവസത്തെ പ്രത്യേകത. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ഒത്തുച്ചേര്‍ന്ന രോഹിത്- രഹാനെ സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇതുവരെ ഇരുവരും 185 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പരമ്പരയിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. ടെസ്റ്റ്  കരിയറിലെ ആറാം സെഞ്ചുറിയും. 

164 പന്തുകള്‍ നേരിട്ട രോഹിത് ഇതുവരെ നാല് സിക്‌സും 14 ഫോറും കണ്ടെത്തി. ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ നേടിയാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കയത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. രോഹിത്തിന് കൂട്ടുള്ള രഹാനെയും മികച്ച ഫോമിലാണ്. ഇതുവരെ 11 ഫോറും ഒരു സിക്‌സും രഹാനെയുടെ ബാറ്റില്‍ നിന്ന് പിറന്നു

പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്കിനെ റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാര്‍ പിടികൂടുകയായിരുന്നു. പൂജാരയ്ക്കും അധികനേരം ആയുസുണ്ടായിരുന്നില്ല. റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് പൂജാരയ്ക്ക് നേടാന്‍ സാധിച്ചത്. കോലി ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

നേരത്തെ, ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഇശാന്ത് ശര്‍മയ്ക്ക് പകരമാണ് നദീം ടീമിലെത്തിയത്. ഈ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുണ്ട്. ഹെന്റിച്ച് ക്ലാസന്‍, സുബൈര്‍ ഹംസ, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ക്ലാസനാണ് വിക്കറ്റ് കീപ്പര്‍. ക്വിന്റണ്‍ ഡി കോക്ക് ഓപ്പണറായി കളിക്കും.

Follow Us:
Download App:
  • android
  • ios