മായങ്കിനും പരിക്കേറ്റതോടെ കെ എല്‍ രാഹുലിനെ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിര്‍ബന്ധിതരാവും. ബുധനാഴ്ച മുതല്‍ നോട്ടിംഗ്ഹാമിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് നഷ്ടമാവും. നെറ്റ് പരിശീലനത്തിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടാണ് മായങ്കിന് പരിക്കേറ്റത്.

Scroll to load tweet…

നേരത്തെ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റതിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്നു തന്നെ ഒഴിവാക്കിയിരുന്നു. പിന്നീട് ശ്രീലങ്കന്‍ പര്യടനത്തിന് പോയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്ന പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തെരഞ്ഞെടുത്തുവെങ്കിലും ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പൃഥ്വിയും സൂര്യകുമാറും അടക്കം 10 ദിവസത്തെ നിര്‍ബന്ധിത ഐസോലേഷനില്‍ പോവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. മൂന്നാം ടെസ്റ്റ് മുതലെ ഇവര്‍ക്ക് ടീമിനൊപ്പം ചേരാനാവു.

ഈ സാഹചര്യത്തില്‍ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് ഒപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മായങ്കിനും പരിക്കേറ്റതോടെ കെ എല്‍ രാഹുലിനെ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിര്‍ബന്ധിതരാവും. ബുധനാഴ്ച മുതല്‍ നോട്ടിംഗ്ഹാമിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിന് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, നെറ്റ് ബൗളറായിരുന്ന ആവേശ് ഖാന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇന്ന് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ തലക്ക് പരിക്കേറ്റ മായങ്കിന്‍റെ ആരോഗ്യനില സൂഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബിസിസിഐ വ്യക്തമാക്കി.