ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മ (24), ശുഭ്മാന്‍ ഗില്‍ (56) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. വിരാട് കോലി (17), ശ്രേയസ് അയ്യര്‍ (4) എന്നിവരാണ് ക്രീസില്‍. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. ആയുഷ് ബദോനി, ധ്രുവ് ജുറല്‍ എന്നിവരെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല.

സ്‌കോര്‍ ബോര്‍ഡില്‍ ഗില്ലിനൊപ്പം 70 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. 13-ാം ഓവറില്‍ ക്രിസ്റ്റിയന്‍ ക്ലാര്‍ക്കിന്റെ പന്ത് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വീപ്പര്‍ കവറില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. പിന്നാലെ ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ സന്തോഷം കുറച്ച് സമയം മാത്രമാണ് നീണ്ടുനിന്നത്. 17-ാം ഓവറില്‍ ഗില്‍ മടങ്ങി. കെയ്ല്‍ ജാമിസണിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്. 53 പന്തുകല്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഒമ്പത് ഫോറും നേടി.

നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കറി ഫൗള്‍ക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, കൈല്‍ ജാമിസണ്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ശുഭ്മാന്‍ ഗില്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിന് ജയം അനിവാര്യം. ഡാരില്‍ മിച്ചലിന്റെ ബാറ്റിലേക്കാണ് കിവീസ് ഉറ്റുനോക്കുന്നത്. ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ് എന്നിവരും അവസരത്തിനൊത്തുയരണം. രാജ്‌കോട്ടില്‍ കാര്യമായ മഞ്ഞുവീഴ്ച ഇല്ലാത്തതിനാല്‍ ടോസ് നിര്‍ണായകമല്ലെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ പേസര്‍മാരെ തുയണയ്ക്കുന്ന വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റണ്‍സിലേറെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

YouTube video player