എന്നാല്‍ കുനെമാനെതിരെ സിക്സടിച്ച് രാഹുല്‍ പ്രതീക്ഷ നല്‍കിയതിന് പിന്നാലെ വീണു. നേഥന്‍ ലിയോണിന്‍റെ വരവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ലിയോണ്‍ പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(32) മിഡില്‍ സ്റ്റംപിളക്കി.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 14 റണ്‍സോടെ വിരാട് കോലിയും 15 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍.

ആറ് വിക്കറ്റ് കൈയിലിരിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 175 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഓസീസിനായി നേഥന്‍ ലിയോണ്‍ നാലു വിക്കറ്റും വീഴ്ത്തി.

തുടക്കത്തില്‍ കരുതല്‍, കൂട്ടത്തകര്‍ച്ചക്ക് വഴിമരുന്നിട്ട് ലിയോണ്‍

രണ്ടാം ദിനം തുടക്കത്തില്‍ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. പാറ്റ് കമിന്‍സിനെയും മാത്യു കുനെമാനെയും ആത്മവിശ്വാസത്തോടെ രോഹിത്തും രാഹുലും നേരിട്ടപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് അടിത്തറയിടുമെന്ന് കരുതി. എന്നാല്‍ കുനെമാനെതിരെ സിക്സടിച്ച് രാഹുല്‍ പ്രതീക്ഷ നല്‍കിയതിന് പിന്നാലെ വീണു. നേഥന്‍ ലിയോണിന്‍റെ വരവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ലിയോണ്‍ പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(32) മിഡില്‍ സ്റ്റംപിളക്കി.

Scroll to load tweet…

പിച്ച് ചെയ്ത് താണുവന്ന പന്താണ് രോഹിത്തിന്‍റെ കണക്കുക്കൂട്ടല്‍ തെറ്റിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര ക്രീസിലെത്തിയ ഉടന്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. ഓസ്ട്രേലിയ റിവ്യു എടുക്കാത്തതിനാല്‍ മാത്രം പുറത്താവാതിരുന്ന പൂജാരക്കും പക്ഷെ അധികം ആയുസുണ്ടായില്ല. രോഹിത്തിനെ പുറത്താക്കിയ അതേ ഓവറില്‍ പൂജാരക്കെതിരെ വീണ്ടുമൊരു എല്‍ബിഡബ്ല്യു അപ്പീല്‍. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചെങ്കിലും ഓസ്ട്രേലിയ റിവ്യു എടുത്തു.

ഇതിപ്പൊ ഒരുപാട് തവണയായി! രോഹിത്തിനെ പുറത്താക്കുന്നത് ശീലമാക്കി ലിയോണ്‍; കൂടെ ഒരു റെക്കോര്‍ഡും

മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചതോടെ നൂറാം ടെസ്റ്റില്‍ പൂജാര പൂജ്യനായി മടങ്ങി. 46-0ല്‍ നിന്ന് ഇന്ത്യ 54-3ലേക്ക് വീണു. 16 പന്തുകളുടെ ഇടവേളയിലാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. മൂന്ന് വിക്കറ്റും വീഴ്ത്തിയതാകട്ടെ നേഥന്‍ ലിയോണായിരുന്നു. പിന്നാലെ സ്പിന്നിനെതിരെ മികച്ച റെക്കോര്‍ഡുള്ള ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.

Scroll to load tweet…

ശ്രേയസും കോലിയും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും സ്കോര്‍ 56ല്‍ നില്‍ക്കെ നിരുപദ്രവകരമായൊരു പന്തില്‍ ശ്രേയസിനെ ഷോര്‍ട്ട് ലെഗ്ഗില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംബ് അവിശ്വസനീയമായി കൈയിലൊതുക്കി. നാലു റണ്‍സായിരുന്നു ശ്രേയസിന്‍റെ സംഭാവന. പിന്നീടെത്തിയ ജഡേജയും കോലിയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 88ല്‍ എത്തിച്ചു. ഓസ്ട്രേലിയക്കായി നേഥന്‍ ലിയോണ്‍ 11 ഓവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.