രോഹിത്തിനെ പുറത്താക്കിയ പന്താണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലിയോണ്‍ എറിഞ്ഞ പന്തിന്റ ഗതി മനസിലാക്കുന്നതില്‍ രോഹിത്തിന് പിഴച്ചു. ഓസീസ് താരത്തിന്റെ ക്വിക്കര്‍ നേരിയ രീതിയില്‍ ടേണ്‍ ചെയ്യുകയും ചെയ്തു.

ദില്ലി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഓസ്‌ട്രേലിയ. രോഹിത് ശര്‍മയുടേത് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നഷ്ടമായ നാല് വിക്കറ്റുകളും വീഴ്ത്തിയത് ലിയോണാണ്. രോഹിത്തിന് ശേഷം ചേതേശ്വര്‍ പൂജാരയേയും (0) ഓസീസ് സ്പിന്നര്‍ വിക്കറ്റിന് മുന്നില്‍ കടുക്കി. കെ എല്‍ രാഹുലും (17) ഇതേ രീതിയിലാണ് പുറത്തായത്. ശ്രേയസ് അയ്യര്‍ (4) ഷോര്‍ട്ട് ലെഗില്‍ ലിയോണിന്‍റെ തന്നെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന്‌ ക്യാച്ച് നല്‍കി. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 88 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി (14), രവീന്ദ്ര ജഡേജ (15) എന്നിവരാണ് ക്രീസില്‍. 

രോഹിത്തിനെ പുറത്താക്കിയ പന്താണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലിയോണ്‍ എറിഞ്ഞ പന്തിന്റ ഗതി മനസിലാക്കുന്നതില്‍ രോഹിത്തിന് പിഴച്ചു. ഓസീസ് താരത്തിന്റെ ക്വിക്കര്‍ നേരിയ രീതിയില്‍ ടേണ്‍ ചെയ്യുകയും ചെയ്തു. ബാക്ക് ഫൂട്ടില്‍ കളിച്ച രോഹിത്തിന് പന്ത് പ്രതിരോധിക്കാനായില്ല. ലെങ്ത് വായിക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പരാജയപ്പടുകയാണുണ്ടായത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏഴാം തവണയാണ് ലിയേണ്‍ രോഹിത്തിനെ പുറത്താക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ സ്പിന്നറും ലിയോണ്‍ തന്നെ. ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നറെ (6)യാണ് ലിയോണ്‍ മറികടന്നത്. ഓസീസ് സ്പിന്നര്‍ ആഡം സാംപ അഞ്ച് തവണയും രോഹിത്തിനെ മടക്കി. ടെസ്റ്റില്‍ രണ്ട് തവണ രോഹിത്തിനെ ബൗള്‍ഡാക്കുന്ന ആദ്യ താരമായും ലിയോണ്‍ മാറി. 

രണ്ടാം ദിനം തുടക്കത്തില്‍ ആദ്യ അരമണിക്കൂര്‍ അപകടമൊന്നുമില്ലാതെ പിടിച്ചു നിന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്- രാഹുല്‍ സഖ്യം ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സ്‌കോര്‍ 46ല്‍ നില്‍ക്കെ രാഹുല്‍ മടങ്ങി. പിന്നാലെ രോഹിത്. അടുത്തത് പൂജാരയുടെ ഊഴമായിരുന്നു. നേരത്തെ, ഒരു എല്‍ബിഡബ്ല്യൂവില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു പൂജാര. എന്നാല്‍ ഇത്തവണ കുരുങ്ങി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യൂ അപ്പീല്‍ നിഷേധിച്ചെങ്കിലും ഓസ്‌ട്രേലിയ റിവ്യു എടുത്തു.

മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചതോടെ നൂറാം ടെസ്റ്റില്‍ പൂജാര പൂജ്യനായി മടങ്ങി. 46-0ല്‍ നിന്ന് ഇന്ത്യ 54-3ലേക്ക് വീഴുകയും ചെയ്തു. 16 പന്തുകളുടെ ഇടവേളയിലാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

സിക്സടിച്ചതിന് പിന്നാലെ പുറത്ത്, 'എയറില്‍' നിന്നിറങ്ങാന്‍ ആവാതെ കെ എല്‍ രാഹുല്‍