മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം ഇന്ത്യക്ക് 38 പോയന്‍റുള്ളപ്പോള്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 66 പോയന്‍റും 55 വിജയശതമാനവുമാണുള്ളത്.
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും മുന്നേറി. വിശാഖപട്ടണത്തെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ തിരിച്ചടി നേരിട്ട ഇന്ത്യ 52.77 വിജയശതമാവുമായാണ് ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം ഇന്ത്യക്ക് 38 പോയന്‍റുള്ളപ്പോള്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 66 പോയന്‍റും 55 വിജയശതമാനവുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഓസ്ട്രേലിയ തോറ്റത് ഇന്ത്യക്ക് അനുഗ്രഹമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തോറ്റതോടെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയിരുന്നു.
അതേസമയം ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോറ്റതോടെ ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 25 വിജയശതമാനവും 21 പോയന്‍റുമാണ് ഇംഗ്ലണ്ടിനുള്ളത്. ഇതുവരെ 19 പോയന്‍റുകള്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇംഗ്ലണ്ടിന് നഷ്ടമായതും തിരിച്ചടിയായി. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് രണ്ടും ഓസ്ട്രേലിയക്ക് 10ഉം പോയന്‍റുകളും ഇതുവരെ നഷ്ടമായിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക മൂന്നാമതും ന്യൂസിലന്‍ഡ് നാലാമതും ബംഗ്ലാദേശ് അഞ്ചാമതുമുള്ള പോയന്‍റ് ടേബിളിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള വിജയശതമാനത്തില്‍ അഞ്ച് പോയന്‍റ് വ്യത്യാസം മാത്രമാണുള്ളത്. 15ന് രാജ്‌കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്.
