ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 326 റണ്‍സ് വിജയലക്ഷ്യം. ലുവാന്‍ ഡ്രി പ്രിട്ടോറിയൂസ്, റിവാള്‍ഡോ മൂണ്‍സാമി എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 325 റണ്‍സെടുത്തു. 

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 326 റണ്‍സ് വിജയലക്ഷ്യം. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ലുവാന്‍ ഡ്രി പ്രിട്ടോറിയൂസ് (123), റിവാള്‍ഡോ മൂണ്‍സാമി (107) എന്നിവരുടെ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയത്തിനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യ പരമ്പര തൂത്തുവാരാനും.

ഒന്നാം വിക്കറ്റില്‍ 241 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തത്. പ്രിട്ടോറിയസാണ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ മൂണ്‍സാമിയും. എന്നാല്‍ 38-ാം ഓവറില്‍ രണ്ട് താരങ്ങളുടെയും വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. റിവാള്‍ഡോയെ പ്രസിദ്ധ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേ ഓവറില്‍ പ്രിട്ടോറിയൂസും മടങ്ങി. 98 പന്തുകല്‍ നേരിട്ട താരം ആറ് സിക്‌സും ഒമ്പത് ഫോറും നേടി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. റൂബിന്‍ ഹെര്‍മാന്‍ (11), സിനെത്തേംബ ക്വിഷിലെ (1), മാര്‍ക്വെസ് ആക്കര്‍മാന്‍ (16), ഡിയാര്‍ ഫോറെസ്റ്റര്‍ (20) എന്നിവരാണ് പുറത്തായത്. 15 പന്തില്‍ പുറത്താവാതെ 30 റണ്‍സ് ഡെലാനോ പോട്ട്ഗീറ്ററുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചു. ബോണ്‍ ഫൊര്‍ട്വിന്‍ (2) പുറത്താവാതെ നിന്നു.

അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദ്, മാനവ് സുതര്‍, റിയാന്‍ എന്നിവര്‍ ടീമിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിംഗ്, വിപ്രജ് നിഗം എന്നിവരാണ് വഴിമാറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനായി നിതീഷ് ഗുവാഹത്തിയിലെത്തിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ലുവാന്‍ പ്രിട്ടോറിയസ്, റിവാള്‍ഡോ മൂണ്‍സാമി, മാര്‍ക്വിസ് ആക്കര്‍മാന്‍ (ക്യാപ്റ്റന്‍), സിനെത്തേംബ ക്വിഷിലെ (വിക്കറ്റ് കീപ്പര്‍), റൂബിന്‍ ഹെര്‍മന്‍, ഡയാന്‍ ഫോറസ്റ്റര്‍, ഡെലാനോ പോട്ട്ഗീറ്റര്‍, ലൂത്തോ സിംപാല, എന്‍കബയോംസി പീറ്റര്‍, ബോണ്‍ ഫോര്‍ട്വിന്‍, ഷെപോ മൊറേകി.

YouTube video player