റായ്പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് 208 റണ്‍സ് പടുത്തുയര്‍ത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍ 47 റണ്‍സ് നേടി. രചിന്‍ രവീന്ദ്ര 44 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ പുറത്തായി. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തി.

ഗംഭീര തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് 43 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നാലാം ഓവറില്‍ റാണ ബ്രേക്ക് ത്രൂമായെത്തി. റാണയുടെ സ്ലോവര്‍ കോണ്‍വെയ്ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ സീഫെര്‍ട്ടിനെ വരുണ്‍, ഇഷാന്‍ കിഷന്റെ കൈകളിലേക്കയച്ചു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാണയ്‌ക്കെതിരെ രചിന്‍ രവീന്ദ്ര 19 റണ്‍സ് അടിച്ചെടുത്തു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് (19), ഡാരില്‍ മിച്ചല്‍ (18), മാര്‍ക് ചാപ്മാന്‍ (10) എന്നീ മധ്യനിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സാന്റ്‌നര്‍ - സക്കാറി ഫൗള്‍ക്‌സ് (8 പന്തില്‍ 15) സഖ്യം ചേര്‍ത്ത 47 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റം വരുത്തിയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), സക്കാറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

YouTube video player