37 റണ്‍സെടുത്ത സ്റ്റോയിനസിനെ ക്യാപ്റ്റന്‍ കോലിയുടെ കൈകകളിലെത്തിച്ച് കേദാര്‍ ജാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഉസ്മാന്‍ ഖവാജയെ(50) കുല്‍ദീപും വീഴ്ത്തിയതോടെ ഓസീസ് പതറി.


ഹൈദരാബാദ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 237 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും ഷമിയും കുല്‍ദീപും ചേര്‍ന്നാണ് ഓസീസിനെ 236ല്‍ എറിഞ്ഞൊതുക്കിയത്. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) നഷ്ടമായി. ബുംറക്കായിരുന്നു വിക്കറ്റ്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റോയിനസും ഖവാജയും ചേര്‍ന്ന് ഓസീസിനെ മെല്ലെ മുന്നോട്ട് നയിച്ചു.37 റണ്‍സെടുത്ത സ്റ്റോയിനസിനെ ക്യാപ്റ്റന്‍ കോലിയുടെ കൈകകളിലെത്തിച്ച് കേദാര്‍ ജാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഉസ്മാന്‍ ഖവാജയെ(50) കുല്‍ദീപും വീഴ്ത്തിയതോടെ ഓസീസ് പതറി. ടി20യിലെ ഫോം തുടര്‍ന്ന ഗ്ലെന്‍ മാക്സ്‌വെല്ലും പീറ്റര്‍ ഹാന്‍ഡ്സ്കോംബും ചേര്‍ന്ന് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കല്‍ കൂടി കുല്‍ദീപ് ഇന്ത്യയുടെ രക്ഷക്കെത്തി.

ഹാന്‍ഡ്സ്കോംബിനെ(19) കുല്‍ദീപ് മടക്കിയതിന് ശേഷം കരുതലോടെ കളിച്ച മാക്സ്‌വെല്‍ ഓസീസിനെ 150 കടത്തി. എന്നാല്‍ മാക്സ്‌വെല്ലിനെയും(40), ആഷ്ടണ്‍ ടര്‍ണറെയും(21) മടക്കി ഷമി നല്‍കിയ ഇരട്ടപ്രഹരം ഓസീസിനെ തളര്‍ത്തി. പിന്നീട് അലക്സ് ക്യാരിയും(36 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലും(28) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഓസീസിന് ഭേദ്ദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഷമി ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ 60 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റെടുത്തത്.