അഞ്ചാം നമ്പറില്‍ ശ്രേയസ് തുടരണോ രാഹുലിന് അവസാനമായി ഒരു അവസരം കൂടി നല്‍കണോ എന്ന ആലോചന ഇന്ത്യന്‍ ക്യാംപിലുണ്ട്. സൂര്യകുമാറിന് പകരം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ശ്രേയസിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ത്യ നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ പിച്ച് പോലെ തന്നെ ആകാംക്ഷ ഉയര്‍ത്തുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നതും. ആദ്യ രണ്ട് ടെസ്റ്റിലെ ആധികാരിക ജയത്തിന് പിന്നാലെ ഇന്‍ഡോറില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ നാലാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. അഹമ്മദാബാദ് ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി ശുഭ്മാന്‍ ഗില്ലിന് തന്നെയാകും അവസരം. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട കെ എല്‍ രാഹുലിനെ കളിപ്പിച്ചാലും അത് മധ്യനിരയില്‍ ആവാനെ സാധ്യതയുള്ളു. അതിനാല്‍ രോഹിത്തിനൊപ്പം ഗില്‍ ഓപ്പണറായി ഇറങ്ങും. വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ കോലിയും ഇറങ്ങുമെന്ന കാര്യത്തില്‍ സംശയങ്ങളില്ല. മോശം ഫോമിലുള്ള കോലിക്ക് ഈ ടെസ്റ്റിലെങ്കിലും ഫോമിലായില്ലെങ്കില്‍ ടെസ്റ്റ് കരിയര്‍ തന്നെ വലിയ പ്രതിസന്ധിയിലാകും.

അശ്വിനെതിരെ ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതെ മാറി നിന്നതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാബുഷെയ്ന്‍

അഞ്ചാം നമ്പറില്‍ ശ്രേയസ് തുടരണോ രാഹുലിന് അവസാനമായി ഒരു അവസരം കൂടി നല്‍കണോ എന്ന ആലോചന ഇന്ത്യന്‍ ക്യാംപിലുണ്ട്. സൂര്യകുമാറിന് പകരം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ശ്രേയസിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എങ്കിലും നാലാം ടെസ്റ്റില്‍ ശ്രേയസിന് തന്നെയാണ് സാധ്യത. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന് നാളെ അവസരമൊരുങ്ങും. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റിംഗില്‍ഡ നിറം മങ്ങിയ കെ എസ് ഭരതിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇഷാന്‍ കിഷന്‍റെ മികവറിയാനുള്ള അവസരമാകും അഹമ്മദാബാദ് ടെസ്റ്റ്. ഇന്നലെ നടന്ന പരിശീലനത്തില്‍ ഇഷാന്‍ കിഷന്‍ ദര്‍ഘനേരം ബാറ്റിംഗ് കീപ്പിംഗ് പരിശീലനം നടത്തിയിരുന്നു.

സ്പിന്നര്‍മാരായി ജഡേജയും അശ്വിനും അക്സറും ഇറങ്ങുമ്പോള്‍ പേസര്‍മാരായി മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയും ഉമേഷ് യാദവും കളിക്കുമെന്നാണ് സൂചന.