ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിഷഭ് പന്ത് 58 പന്തില്‍ 65ഉം കെ എല്‍ രാഹുല്‍ 85 പന്തില്‍ 55ഉം റൺസെടുത്തു.
ബര്‍മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഹിമാലയന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. നാലാം ദിനം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ച ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ 162 പന്തില്‍ 161 റണ്‍സടിച്ചു. 13 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്.
ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിഷഭ് പന്ത് 58 പന്തില്‍ 65ഉം കെ എല്‍ രാഹുല്‍ 85 പന്തില്‍ 55ഉം റൺസെടുത്തു. കരുണ്‍ നായര്‍(26) യശസ്വി ജയ്ല്വാള്‍(28) നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍(12) ജഡേജക്കൊപ്പം പുറത്താകാതെ നിന്നു. 64-1എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായാ നാലാമനായി ക്രീസിലെത്തി ഗില്‍ 129 പന്തിലാണ് ടെസ്റ്റിലെ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം തകര്‍ത്തടിച്ച ഗില്‍ പിന്നീട് 33 പന്തില്‍ 60 റണ്‍സ് കൂടി നേടി ഇന്ത്യയുടെ ലീഡുയര്‍ത്തി.
ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കര്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതരെ 344 റണ്‍സടിച്ച ഗവാസ്കറുടെ റെക്കോര്‍ഡാണ് 430 റണ്‍സെടുത്ത് ഗില്‍ പുതുക്കി എഴുതിയത്.
നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന മികച്ച നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷം അര്‍ധസെഞ്ചുറി തികച്ച റിഷഭ് പന്തിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജക്കൊപ്പം 175 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഇന്ത്യയെ സുരക്ഷിത ലീഡിലേക്ക് നയിച്ചു. ആദ്യ ഇന്നിംഗ്സിലും ഗില്‍-ജഡേജ സഖ്യം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.
നേരത്തെആദ്യ സെഷനില്‍ 126-3 എന്ന സ്കോറില്‍ പതറിയപ്പോള്‍ റിഷഭ് പന്തിന്‍റെ കൗണ്ടർ അറ്റാക്കാണ് കളിയില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചത്. 58 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും പറത്തി 65 റണ്‍സെടുത്ത റിഷഭ് പന്ത് ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ 110 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്. ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് പന്ത് പുറത്തായത്. കരുണ്‍ നായരുടെയും(26) അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്‍റെയും(55) വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. കരുണിനെ ബ്രെയ്ഡന്‍ കാര്‍സും രാഹുലിനെ ജോഷ് ടങുമാണ് വീഴ്ത്തിയത്.
അഞ്ചാമനായി ക്രീസിലിറങ്ങിയ റിഷഭ് പന്ത് പക്ഷെ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് നാലാം പന്തില്‍ ജോഷ് ടങിനെ സിക്സിന് പറത്തി നയം വ്യക്തമാക്കി. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ ക്യാച്ച് സാക്ക് ക്രോളി നഷ്ടമാക്കിയതിന് പിന്നാലെ ജോഷ് ടങിനെ വീണ്ടും ഫോറിനും സിക്സിനും തൂക്കി റിഷഭ് പന്ത് ലീഡുയര്‍ത്തി. സ്പിന്നര്‍ ജോഷ് ടങിനെതിരെയും രണ്ട് ബൗണ്ടറി നേടിയ പന്തിനെ പിന്നാലെ ജോഷ് ടങിന്‍റെ പന്തില്‍ ക്രിസ് വോക്സും കൈവിട്ടത് ഇന്ത്യക്ക് ഭാഗ്യമായി.