ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ ഉടൻ യോഗം ചേരും. രോഹിത് ശർമ്മയുടെ ഭാവിയെച്ചൊല്ലി സെലക്ടർമാരും ബിസിസിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ യോഗം.

മുംബൈ: ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ ഭാരവാഹികള്‍ ഉടന്‍ യോഗം ചേരും. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സെപ്റ്റംബറില്‍ അഗാര്‍ക്കര്‍ ചെയര്‍മാന്‍ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമെങ്കിലും അദ്ദേഹത്തിന് ഒരു വര്‍ഷത്തെ കാലാവധി കൂടി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയുടെ ഭാവിയെച്ചൊല്ലി സെലക്ടര്‍മാരും ബിസിസിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ യോഗം.

കഴിഞ്ഞ ജൂലൈയിലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ടീമിന്റെ പ്ലാനുകളില്‍ ഉള്ളിടത്തോളം കാലം രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. 2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഓരോ പരമ്പരകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയുടെ ഭാവി വിലയിരുത്തണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. എന്നാല്‍ സൈകിയയുടെ ഈ പ്രസ്താവന സെലക്ടര്‍മാരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഇതിനിടയില്‍, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രോഹിത്തിനെ മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പ്രശംസിച്ചു. 50 ഓവര്‍ ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഈ ഇന്നിങ്‌സിലൂടെ രോഹിത് മറുപടി നല്‍കിയതായി ശാസ്ത്രി പറഞ്ഞു. ലോര്‍ഡ്‌സില്‍ ഇന്ത്യക്കായി ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായ രോഹിത് 138 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (77), വിരാട് കോലി (74) എന്നിവരുമൊത്ത് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയെങ്കിലും ഇന്ത്യ 27 റണ്‍സിന് തോല്‍ക്കുകയും പരമ്പര 2-1 ന് നഷ്ടമാവുകയും ചെയ്തിരുന്നു.

'ആര്‍ക്കും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലാത്ത താരമാണ് രോഹിത്, എങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ വരുമ്പോള്‍ അത് ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഈ ഇന്നിങ്‌സിലൂടെ അദ്ദേഹം എല്ലാവരുടെയും വായടപ്പിച്ചു.' രവി ശാസ്ത്രി വ്യക്തമാക്കി. കളിക്കാനുള്ള ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉള്ളിടത്തോളം കാലം അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാന്‍ അവസരം നല്‍കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

YouTube video player