പേസിന് മുന്നില്‍ കീഴടങ്ങി സഞ്ജു! ഇംഗ്ലണ്ടിനെതിരെ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്ന് ഫോറടിച്ച് താരം ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

india top order collapsed against england in second t20

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ മൂന്നിന് 59 എന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (5) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ (12), സൂര്യകുമാര്‍ യാദവ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തിലക് വര്‍മ (26), ധ്രുവ് ജുറല്‍ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. 30 പന്തില്‍ 45 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഓവറില്‍ തന്നെ അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്ന് ഫോറടിച്ച് താരം ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം ഓവറില്‍ സഞ്ജുവും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു താരം. പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്ത് ഡീപ് സ്‌ക്വയറില്‍ ബ്രൈഡണ്‍ കാര്‍സെ കയ്യിലൊതുക്കി. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ തിലക് - സൂര്യ സഖ്യം ഇതുവരെ 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ കാര്‍സെയുടെ പന്തില്‍ സൂര്യ ബൗള്‍ഡായി. 

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (4) മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച്. നാലാം ഓവറില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും (3) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഹാരി ബ്രൂക്കിനൊപ്പം (13) ചേര്‍ന്ന് ബട്‌ലര്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രൂക്കിനെ ബൗള്‍ഡാക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബട്‌ലര്‍ പത്താം ഓവറിലും മടങ്ങി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ലിയാം ലിവിംഗ്സ്റ്റണ്‍ (13) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 90 എന്ന നിലയിലായി.

പിന്നീട് ജാമി സ്മിത്ത് (12 പന്തില്‍ 22) ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് കരുതി. എന്നാല്‍ അഭിഷേക് ശര്‍മയുടെ പന്തില്‍ മടങ്ങേണ്ടി വന്നു. തിലക് വര്‍മയ്ക്ക് ക്യാച്ച്. ഇതിനിടെ ബ്രൈഡണ്‍ കാര്‍സെ (17 പന്തില്‍ 31) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ ജാമി ഓവര്‍ട്ടോണ്‍ (5), കാര്‍സെ എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ മടങ്ങിയത് തിരിച്ചടിയായി. ജേഫ്രാ ആര്‍ച്ചര്‍ (പുറത്താവാതെ 12), ആദില്‍ റഷീദ് (10) എന്നിവരുടെ ഇന്നിംഗ്‌സ് സ്‌കോര്‍ 150 കടത്തി. മാര്‍ക്ക് വുഡ് (5) പുറത്താവാതെ നിന്നു. 

എവിടെ, പുകമഞ്ഞ് എവിടെ? ഹാരി ബ്രൂക്കിന്റെ വീമ്പ് പറച്ചിലിന് വരുണ്‍ ചക്രവര്‍ത്തിയുടെ മറുപടി -വീഡിയോ

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി. പരിക്കേറ്റ ജേക്കബ് ബേഥലിന് പകരം ജാമി സ്മിത്തും കളിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Latest Videos
Follow Us:
Download App:
  • android
  • ios