ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ ഇന്ത്യ അണ്ടർ 19 ടീമിന് 101 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 

ബെക്കന്‍ഹാം: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് 101 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 540നെതിരെ ഇംഗ്ലണ്ട് 439ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും ആര്‍ എസ് ആംബ്രിഷ്, വൈഭവ് സൂര്യവന്‍ഷി എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (48), വിഹാന്‍ മല്‍ഹോത്ര (10) എന്നിവരാണ് ക്രീസില്‍. ഒന്നാകെ ഇന്ത്യക്കിപ്പോള്‍ 193 റണ്‍സിന്റെ ലീഡായി.

ആയുഷ് മാത്രെയുടെ (32) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന സൂര്യവന്‍ഷി ഇതുവരെ 37 പന്തുകള്‍ നേരിട്ടു. ഒരു സിക്‌സും എട്ട് ഫോറും താരം നേടിയിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടിന് വേണ്ടി റോക്കി ഫ്‌ളിന്റോഫ് (93), ഹംസ ഷെയ്ഖ് (84), ഏകാന്‍ഷ് സിംഗ് (59), റാല്‍ഫി ആല്‍ബര്‍ട്ട് (50) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആര്‍ച്ചി വോണ്‍ (2), ജെയ്ഡന്‍ ഡെന്‍ലി (27), ബെന്‍ മയേസ് (11), തോമസ് റ്യൂ (34), ജെയിംസ് മിന്റോ (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്.

പിന്നീട് 90 റണ്‍സാണ് ഇന്ത്യ ഇന്നലെ കൂട്ടിചേര്‍ത്തത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ആംബ്രിഷ് നടത്തിയ പോരാട്ടാണ് സ്‌കോര്‍ 500 കടത്തിയത്. ആംബ്രിഷിന് പുറമെ ഹെനില്‍ പട്ടേല്‍ (38), ദീപേഷ് ദേവേന്ദ്രന്‍ (4) എന്നിവരുടെ വിക്കറ്റും നഷ്ടമായി. അന്‍മോല്‍ജീത് സിംഗ് (8) പുറത്താവാതെ നിന്നു. മലയാളി താരം മുഹമ്മദ് ഇനാന്‍ 23 റണ്‍സെടുത്ത് വാലറ്റത്ത് തിളങ്ങി. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവന്‍ഷി ഹാട്രിക്ക് ഫോറോടെയാണ് തുടങ്ങിയത്. വൈഭവില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ പക്ഷെ നിരാശരായി. 13 പന്തില്‍ 14 റണ്‍സെടുത്ത വൈഭവിനെ നാലാം ഓവറില്‍ അലക്സ് ഗ്രീന്‍ പുറത്താക്കി.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ അയുഷ് മാത്രെയും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 115 പന്തില്‍ 102 റണ്‍സെടുത്ത ആയുഷ് മല്‍ഹോത്രയെ പുറത്താക്കി ആര്‍ച്ചി വോഗനാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെ വിഹാന്‍ മല്‍ഹോത്രയും(67), മൗല്യരാജ്സിംഗ് ചാവ്ഡയും(11) പുറത്തായതോടെ ഇന്ത്യ 206-4 എന്ന സ്‌കോറില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ അഭിഗ്യാന്‍ കുണ്ടുവും(95 പന്തില്‍ 90), രാഹുല്‍ കുമാറും(81 പന്തില്‍ 85) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 385 റണ്‍സിലെത്തിച്ചു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സെഞ്ചുറിക്കരികെ കുണ്ടുവിനെയും രാഹുലിനെയും മടക്കിയ ജാക്ക് ഹോമാണ് ഇംഗ്ലണ്ട് അണ്ടര്‍ 19ന് ആശ്വസിക്കാന്‍ വക നല്‍കിയത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.

YouTube video player