Asianet News MalayalamAsianet News Malayalam

നേര്‍ക്കുനേര്‍ കണക്കില്‍ ഓസീസിന് സമഗ്രാധിപത്യം! ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കുറച്ച് വിയര്‍ക്കും

ഫൈനലില്‍ ജോഹാന്നസ്ബര്‍ഗിലെ മുറിപ്പാട് മറന്നിട്ടില്ല ആരാധകര്‍. 2011 ക്വാര്‍ട്ടര്‍ ഫൈനലില്‍ ധോണിപ്പടയുടെ മധുരപ്രതികാരം. അടുത്ത സെമിയില്‍ ഇന്ത്യയുടെ കണ്ണുനീര്‍.

india vs australia head to head in odi world cup history
Author
First Published Nov 18, 2023, 8:43 PM IST

അഹമ്മദാബാദ്: ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യം. 13 മത്സരങ്ങളില്‍ എട്ടിലും ജയം ഓസീസിന്. ലോകകപ്പിലെ കണക്കിലെ കളിയില്‍ ആധിപത്യം ഓസ്‌ട്രേലിയയ്ക്ക്. ഓസീസിന്റെ എട്ടില്‍ ഏഴും ഇന്ത്യയുടെ അഞ്ചില്‍ മൂന്നും ജയം ആദ്യം ബാറ്റ് ചെയ്തപ്പോള്‍. ഇരു ടീമും ലോകകപ്പില്‍ ആദ്യം ഏറ്റുമുട്ടിയത് 1983ല്‍. ഓരോ മത്സരം ജയിച്ച് തുല്യത. 1987ലും ആവര്‍ത്തനം. 1992 മുതല്‍ 2003വരെ നാല് ലോകകപ്പുകളില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ സമ്പൂര്‍ണ ജയവുമായി ഓസീസീസിന്റെ സമഗ്രാധിപത്യം.

ഫൈനലില്‍ ജോഹാന്നസ്ബര്‍ഗിലെ മുറിപ്പാട് മറന്നിട്ടില്ല ആരാധകര്‍. 2011 ക്വാര്‍ട്ടര്‍ ഫൈനലില്‍ ധോണിപ്പടയുടെ മധുരപ്രതികാരം. അടുത്ത സെമിയില്‍ ഇന്ത്യയുടെ കണ്ണുനീര്‍. ഈ ലോകകപ്പിലേതുള്‍പ്പെടെ അവസാനത്തെ രണ്ട് അങ്കത്തിലും ജയം ഇന്ത്യക്കൊപ്പം. സാഹചര്യങ്ങള്‍ മാറി താരങ്ങളും മാറി. കണക്കിലെ മേല്‍ക്കോയ്മയുമായി ഓസീസും ടൂര്‍ണമെന്റിലെ അപരാജിതരായി ഇന്ത്യയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അഹമ്മദാബാദില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഉശിരന്‍ പോരാട്ടം. 

മൂന്നാം ഏകദിന ലോകകപ്പ് തേടിയാണ് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററവുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന തരത്തിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കും.

നാളെ ടീമില്‍ മാറ്റം വരുത്താതെയായിരിക്കും ഇറങ്ങുക. നിര്‍ണായക മത്സരത്തില്‍ ആര്‍ അശ്വിനെ കളിപ്പുമോ എന്നാണ് പ്രധാന ചോദ്യം. അശ്വിന്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തുകയും ചെയ്തതിരുന്നു. ബാറ്റിംഗ് നിരയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എന്തായാലും മാറ്റത്തിന് സാധ്യതയില്ല. ശുഭ്മാന്‍ ഗില്‍ - രോഹിത് ശര്‍മ സഖ്യം ഓപ്പണര്‍മാരായി തുടരും. മൂന്നാമന്‍ വിരാട് കോലി, പിന്നാലെ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും ക്രീസിലെത്തും. 

സൂര്യകുമാര്‍ യാദവിന്റെ കാര്യമാണ് കുറച്ച് പ്രശ്‌നം. കിട്ടിയ അവസരങ്ങളിലൊന്നും സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. സൂര്യക്ക് പകരം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. എന്നാല്‍ വിന്നിംഗ് കോംപിനേഷനില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് മുതിരില്ല. രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. മറ്റൊരു സ്പിന്നറായി കുല്‍ദീപ് യാദവും. പേസര്‍മാരായി മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് തുടരും.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

സൂര്യകുമാര്‍ യാദവിന് പകരം അശ്വിന്‍? ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍

Follow Us:
Download App:
  • android
  • ios