പ്രേമദാസ സ്റ്റേഡിയത്തില്‍ മഴയുടെ ഇടപെടലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. മത്സരം നടക്കുന്ന പകല്‍ സമയത്ത് 65 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. വൈകീട്ട് അഞ്ച് മണി മുതല്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത.

കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ് ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരം. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുക. സൂര്യകുമാര് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇന്ത്യന്‍ നിരയില്‍ അവസരം ലഭിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരാണ് പുറത്തിരിക്കേണ്ടി വരിക. ബംഗ്ലാദേശാവട്ടെ ആശ്വാസജയം തേടിയാണ് ഇറങ്ങുന്നത്. 

പതിവുപോലെ ഇന്നും കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ മഴയുടെ ഇടപെടലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. മത്സരം നടക്കുന്ന പകല്‍ സമയത്ത് 65 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. വൈകീട്ട് അഞ്ച് മണി മുതല്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത. എട്ട്, ഒമ്പത് വരെ മഴയ്ക്ക് സാധ്യതയുണ്ട്. മഴയെ തുടര്‍ന്ന് ടോസ് വൈകാനും സാധ്യതയേറെയാണ്. ഇന്നലെ പാകിസ്ഥാന്‍ - ശ്രീലങ്ക മത്സരവും മഴയെ തുടര്‍ന്ന് ടോസ് വൈകിയിരുന്നു.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ തോല്‍പ്പക്കാന്‍ ഇന്ത്യക്കായിരുന്നു. ശ്രീലങ്കയാവട്ടെ ബംഗ്ലാദേശിനേയും പാകിസ്ഥാനേയും മറിടന്നു. ഇതോടെ പാകിസ്ഥാനും ബംഗ്ലാദേശ് പുറത്തായി. ശനിയാഴ്ച്ചയാണ് ഇന്ത്യ-ശ്രീലങ്ക ഫൈനല്‍. 

ബംഗ്ലാദേശിനെതിരെ പേസര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തും. മുഹമ്മദ് സിറാജിന് വിശ്രമം ലഭിച്ചേക്കും. തിലക് വര്‍മ്മയുടെ ഏകദിന അരങ്ങേറ്റ സാധ്യത കുറവാണ്. കാരണം, ലോകകപ്പ് ടീമില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതുകൊണ്ടുതന്നെ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കളിക്കാന്‍ അവസരം ലഭിക്കില്ല. പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ ദിവസം വിശ്രമം വേണ്ടിവരുന്നതിനാല്‍ പുറത്തിരിക്കും.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ / സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ / ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര.

ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്! പാകിസ്ഥാന്റെ മുറിവില്‍ ഉപ്പ് പുരട്ടി ടീം ഇന്ത്യ; ഏകദിന റാങ്കിംഗില്‍ രണ്ടാമത്