തകർത്തടിച്ച പോപ്പിനെയും റൂട്ടിനെയും വീഴ്ത്തി അശ്വിൻ, ബാസ്ബോളിന് പൂട്ടിടാൻ ഇന്ത്യ; ഇഞ്ചോടിഞ്ച് പോരാട്ടം
നാലാം ദിനം ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. റെഹാന്‍ അഹമ്മദ് അക്സറിനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയപ്പോള്‍ കരുതലോടെയായിരുന്നു ക്രോളിയുടെ ബാറ്റിംഗ്.
![India vs England, 2nd Test - Live updates England Loss Pope and Root India vs England, 2nd Test - Live updates England Loss Pope and Root](https://static-ai.asianetnews.com/images/01hnvvc1tnw9k4jbh53dn1kvsf/ashwin_363x203xt.jpg)
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയും ഇംഗ്ലണ്ടും വിജയപ്രതീക്ഷയില്‍. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം 67-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സുമായി സാക്ക് ക്രോളിയും ഒമ്പത് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 234 റണ്‍സ് കൂടി വേണം. റെഹാന്‍ അഹമ്മദിന്‍റെയും തകര്‍പ്പന്‍ തുടക്കമിട്ട ഒലി പോപ്പിന്‍റെയും ജോ റൂട്ടിന്‍റെയും വിക്കറ്റുകളാണ് നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ മൂന്നും അക്സര്‍ ഒരു വിക്കറ്റുമെടുത്തു.
നാലാം ദിനം ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. റെഹാന്‍ അഹമ്മദ് അക്സറിനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയപ്പോള്‍ കരുതലോടെയായിരുന്നു ക്രോളിയുടെ ബാറ്റിംഗ്. ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് നാലാം ദിനം ഇന്ത്യന്‍ ആക്രമണം തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ റിവേഴ്സ് സ്വിംഗ് പ്രതീക്ഷിച്ച ബുമ്രക്ക് പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. തകര്‍ത്തടിച്ച റെഹാന്‍ അഹമ്മദിനെ ടീം സ്കോര്‍ 100 കടക്കും മുമ്പ് വിക്കറ്റിന് മുന്നില്‍ കുടുക്കി അക്സര്‍ ആശ്വസിക്കാന്‍ വക നല്‍കി.
എന്നാല്‍ പിന്നീടെത്തിയ ഒലി പോപ്പ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. അക്സറിനെതിരെ സ്വീപ്പ് ഷോട്ടിലൂടെും റിവേഴ്സ് സ്വീപ്പിലൂടെയും ബൗണ്ടറി നേടിയ ഒലി പോപ്പ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയപ്പോഴാണ് അശ്വിന്‍റെ പന്തില്‍ പോപ്പിനെ സ്ലിപ്പില്‍ രോഹിത് മനോഹരമായി കൈയിലൊതുക്കിയത്. 21 പന്തില്‍ 23 റണ്‍സായിരുന്നു പോപ്പ് നേടിയത്. പോപ്പ് വീണെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതിരുന്ന ഇംഗ്ലണ്ടിനായി ജോ റൂട്ടാണ് പിന്നീട് ക്രീസിലെത്തിയത്.
Sharp Reflexes edition, ft. captain Rohit Sharma! 👌 👌
— BCCI (@BCCI) February 5, 2024
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ImRo45 | @IDFCFIRSTBank pic.twitter.com/mPa0lUXC4C
അശ്വിനെതിരെ തുടര്‍ച്ചയായി റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ റൂട്ട് അക്സറിനെയും സിക്സിന് പറത്തി ഭീഷണിയായെഹ്കിലും അമിതാവേശ റൂട്ടിന് വിനയായി. 10 പന്തില്‍ 16 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍റെ പന്തില്‍ അക്സര്‍ കൈയിലൊതുക്കി. കരുതലോടെ ബാറ്റ് ചെയ്യുന്ന സാക് ക്രോളി അര്‍ധസെഞ്ചുറിയും ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയായി ക്രീസിലുണ്ട്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും അക്സര്‍ പട്ടേലാണ് നാലാം ദിനം കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത് 11 ഓവറില്‍ 73 റണ്‍സാണ് അക്സര്‍ വഴങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക