വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 135 റണ്‍സിലെത്തിച്ചു.


ലീഡ്‌സ്: ഇന്ത്യക്കെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. ആദ്യ ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 78 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ശക്തമായ നിലയിലാണ്. 14 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടും 27 റണ്‍സുമായി ഡേവിഡ് മലനും ക്രീസില്‍. ഓപ്പണര്‍മാരായ ഹസീബ് ഹമീദിന്റെയും റോറി ബേണ്‍സിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷമിക്കും ജഡേജക്കുമാണ് വിക്കറ്റ്.

കരുതലോടെ തുടങ്ങി കരുത്തോടെ ഇംഗ്ലണ്ട്

വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 135 റണ്‍സിലെത്തിച്ചു. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്.

രണ്ടാം ദിനം തുടക്കത്തില്‍ ഇഷാന്ത് ശര്‍മ നിറം മങ്ങിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുഹ്ഹമദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചു.

പേസര്‍മാര്‍ക്കെതിരെ മികച്ച പ്രതിരോധവുമായി ബാറ്റ് ചെയ്ത ഹസീബ് ഹമീദിന് ഒടുവില്‍ രവീന്ദ്ര ജഡേജക്ക് മുമ്പില്‍ പിഴച്ചു. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 159 റണ്‍സിലെത്തിയിരുന്നു. എട്ടുവിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 104 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.