Asianet News MalayalamAsianet News Malayalam

മൂന്ന് അര്‍ധ സെഞ്ചുറികള്‍ തുണച്ചു; ഇന്ത്യക്ക് മികച്ച സ്‌കോര്‍, ജയിച്ചാല്‍ പരമ്പര

ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. 

India vs England 3rd Odi Team India got big total
Author
Pune, First Published Mar 28, 2021, 5:20 PM IST

പുനെ: അടിയും തിരിച്ചടിയും ഏറെ കണ്ട ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ വീണത് തിരിച്ചടിയായി. ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 

സ്വപ്‌ന തുടക്കം

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി. 15-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

പിന്നെ കഥമാറി! റഷീദ് മാറ്റി

എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി. ഫുള്‍ ലെങ്ത് പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ചിപ്പ് ചെയ്യാനുള്ള ധവാന്‍റെ ശ്രമം പാളുകയായിരുന്നു. റഷീദ് ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് സുരക്ഷിതമായി കൈക്കലാക്കി. ധവാന്‍ 56 പന്തില്‍ 67 റണ്‍സ് നേടി. 

തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേറ്റു. ഇത്തവണയും ഭീഷണിയായത് സ്‌പിന്‍ തന്നെ. മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ ഇടത്തേ സ്റ്റംപ് ഇളകുകയായിരുന്നു. 10 പന്തില്‍ ഏഴ് റണ്‍സേ കോലിക്കുള്ളൂ. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഇതോടെ 121/3 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നീട് റിഷഭ്-രാഹുല്‍ സഖ്യത്തിലായി പ്രതീക്ഷകള്‍.   

നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തുടക്കത്തിലെ കടന്നാക്രമിച്ച് ബൗളര്‍മാരുടെ വീര്യം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മറുവശത്ത് സാവധാനം തുടങ്ങിയ കെ എല്‍ രാഹുല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലച്ചത് തിരിച്ചടിയായി. ലെഗ് സൈഡില്‍ വന്ന ലിവിംഗ്‌സ്റ്റണിന്‍റെ ലോ ഫുള്‍ടോസ് പന്ത് ഒറ്റകൈ കൊണ്ട് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച രാഹുല്‍(18 പന്തില്‍ 7) ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അലിയുടെ നല്ലൊരു ക്യാച്ചില്‍ മടങ്ങി. 

തിരിച്ചുപിടിച്ച് പാണ്ഡ്യ-പന്ത് 

വിക്കറ്റ് നഷ്‌ടത്തിന്‍റെ ആലസ്യമില്ലാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കത്തിക്കയറിയതോടെ ഇന്ത്യ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് ഇരുവരും ചേര്‍ത്തു. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കേ പന്തിനെ ലിവിംഗ്‌സ്റ്റണ്‍ വിട്ടുകളഞ്ഞു. 30 ഓവറില്‍ 200 പിന്നിട്ടതോടെ വമ്പന്‍ സ്‌കോറായി ലക്ഷ്യമെന്ന് വ്യക്തമായി. 44 പന്തില്‍ അമ്പത് തികച്ച് റിഷഭും 36 പന്തില്‍ ഫിഫ്റ്റിയുമായി ഹര്‍ദിക്കും മുന്നേറി. 

എന്നാല്‍ റിഷഭിന് 36-ാം ഓവറിലെ അവസാന പന്തില്‍ സാം കറന്‍ കെണിയൊരുക്കി. 62 പന്തില്‍ 78 റണ്‍സെടുത്ത് താരം വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ കൈകളില്‍. പരമ്പരയില്‍ ഒരിക്കല്‍ കൂടി ബ്രേക്ക്‌ത്രൂ ബൗളറായി മാറിയ സ്റ്റോക്‌സ് 39-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ദിക്കിനെ(44 പന്തില്‍ 64) ബൗള്‍ഡാക്കി. ഇതോടെ ടീം ഇന്ത്യ 276-6. ഇരുവരും നാല് വീതം സിക്‌സറുകളും അഞ്ച് വീതം ബൗണ്ടറികളും നേടി. 

ഒടുവില്‍ 350 കടക്കാതെ...

സ്റ്റോക്‌സിന്‍റെ പന്തില്‍ 43-ാം ഓവറില്‍ 11ല്‍ നില്‍ക്കേ ക്രുനാലിനെ വിട്ടുകളഞ്ഞ് റഷീദ് സഹായിച്ചത് തുണച്ചു. ഷാര്‍ദുല്‍ താക്കൂറും ക്രുനാല്‍ പാണ്ഡ്യയും 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. എന്നാല്‍ വുഡ് 46-ാം ഓവറിലെ അവസാന പന്തില്‍ താക്കൂറിനെ(21 പന്തില്‍ 30) ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. ഇരുവരും ഏഴാം വിക്കറ്റില്‍ 45 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. 48-ാം ഓവറിലെ രണ്ടാം പന്തില്‍ ക്രുനാലിനെ(34 പന്തില്‍ 25) വുഡ് മടക്കിയതോടെ 350 റണ്‍സെന്ന ഇന്ത്യന്‍ സ്വപ്‌നം അകലെയായി. 

ഇതേ ഓവറിലെ അവസാന പന്തില്‍ പ്രസിദ്ധ്(0) ബൗള്‍ഡായി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ടോപ്ലി, ഭുവിയെ(3) പറഞ്ഞയച്ചതോടെ ഇന്ത്യ ഓള്‍റൗട്ടായി. 

മാറ്റങ്ങളുമായി ടീമുകള്‍

കഴിഞ്ഞ കളിയില്‍ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അടിവാങ്ങിക്കൂട്ടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി നടരാജന് ഇന്ത്യയും ഇംഗ്ലണ്ട് പേസര്‍ ടോം കറന് പകരം മാര്‍ക്ക് വുഡിനും അവസരം നല്‍കി. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് പുനെയില്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ, ടി നടരാജന്‍. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്. 

Follow Us:
Download App:
  • android
  • ios