3-0 അല്ലെങ്കില്‍ 4-0; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് വിജയികളെ പ്രവചിച്ച് മുന്‍താരം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഫേവറേറ്റുകള്‍ വിരാട് കോലിയും സംഘവുമാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഫേവറേറ്റുകളെന്ന് ഇംഗ്ലീഷ് മുന്‍താരവും ഇതിഹാസ കമന്‍റേറ്ററുമയ ഡേവിഡ് ലോയ്‌ഡ്. നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0നോ 4-0നോ നേടുമെന്നും ലോയ്‌ഡ് പറയുന്നു.
'ഇന്ത്യയാണ് ഫേവറേറ്റുകള്‍. എന്നാല്‍ താഴ്‌ന്ന് നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിന് നല്ലത്. ശ്രീലങ്കയിലെ സമാന സാഹചര്യങ്ങളില്‍ രണ്ട് മത്സരങ്ങളും ജയിച്ചത് ഇംഗ്ലണ്ടിനെ സഹായിക്കും. സ്ഥിരം നായകനില്ലാതെ(കോലി) ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പിച്ചതോടെ ലോകത്തെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചതാണ്. സന്തുലിതവും മികച്ച ബാറ്റ്സ്‌മാന്‍മാരുമുള്ള ടീമാണ് ഇന്ത്യ'.
'കോലിയെ നിശബ്‌ദനാക്കാന്‍ കഴിയണം'
കോലിക്ക് സമനാണ് ജോ റൂട്ട്. കോലിയെ നിശബ്‌ദനാക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കാകണം. ശ്രീലങ്കയില്‍ കണ്ടതിനേക്കാള്‍ മികവ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കാണിക്കേണ്ടതുമുണ്ട്. അവസാന ഇന്നിംഗ്‌സില്‍ ഏറെ മാറ്റം കാണിച്ച ഡൊമിനിക് സിബ്ലിയെ കളിപ്പിക്കണം എന്നാണ് തന്‍റെ നിലപാട്. ഇന്ത്യ 3-0നോ 4-0നോ പരമ്പര ജയിക്കാനാണ് സാധ്യത. എന്നാല്‍ തന്‍റെ ഈ പ്രവചനം തെറ്റാകാനാണ് ആഗ്രഹിക്കുന്നത് എന്നും ഡേവിഡ് ലോയ്‌ഡ് ഇംഗ്ലീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിലെ കോളത്തിലെഴുതി.
വിദേശത്ത് ടെസ്റ്റ് പരമ്പരകളില്‍ മിന്നും ജയങ്ങള്‍ നേടിയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിൽ 2-1ന്‍റെ ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റിലും നേടിയ ആധികാരിക ജയത്തിന്‍റെ കരുത്ത് ഇംഗ്ലണ്ടിനുണ്ട്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച ആദ്യ ടെസ്റ്റിന് തുടക്കമാകും. ഇരു ടീമും ഇതിനകം പരിശീലനം തുടങ്ങിക്കഴിഞ്ഞു.
കോലിപ്പട ഫേവറേറ്റുകളെന്ന് ഇയാന്‍ ചാപ്പലും
പരമ്പരയില്‍ ഫേവറേറ്റുകള്‍ വിരാട് കോലിയും സംഘവുമാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഇയാന്‍ ചാപ്പല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റിംഗിലെ സ്ഥിരതയില്ലായ്‌മയാണ് ഇംഗ്ലണ്ടിന്‍റെ പോരായ്‌മയായി ചാപ്പല്‍ കണക്കാക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഫേവറേറ്റുകളെ പ്രവചിച്ച് ഇയാന്‍ ചാപ്പല്‍