Asianet News MalayalamAsianet News Malayalam

സ്പിന്നിന് മുന്നില്‍ ഇംഗ്ലണ്ട് വീണ്ടും കറങ്ങി വീണു; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും തളര്‍ത്തിയത് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്. 55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.

India vs England England all out for 205, India lost Gill
Author
Ahmedabad, First Published Mar 4, 2021, 5:34 PM IST

അഹമ്മദാബാദ്: പിങ്ക് ടെസ്റ്റിലേതുപോലെ സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പിച്ച് അല്ലാതിരുന്നിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കൃത്യതക്ക് മുന്നില്‍ ഇംഗ്ലണ്ട് ഒരുവട്ടം കൂടി തലകുനിച്ചു. ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസറ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിനെ ആദ്യ ഓവറിലെ മടക്കി ഞെട്ടിച്ചെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ 24 റണ്‍സെടുത്ത് ആദ്യ ദിനം അവസാനിപ്പിച്ചു. എട്ട് റണ്‍സോടെ രോഹിത് ശര്‍മയും 15 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഗില്ലിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും തളര്‍ത്തിയത് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്. 55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.

ആക്ഷന്‍ ഹീറോ അക്സര്‍

India vs England England all out for 205, India lost Gill

മൂന്നാം ടെസ്റ്റില്‍ നിര്‍ത്തിയിടത്ത് നിന്നാണ് അക്‌സര്‍ പട്ടേല്‍ തുടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടിയ അക്‌സര്‍ പട്ടേല്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ചു. ആറാം ഓവറില്‍ പന്തെറിയാനെത്തിയ അക്‌സര്‍ സിബ്ലിയെ(2) ബൗള്‍ഡാക്കി. അടുത്ത ഓവറിന്‍റെ അവസാന പന്തിലും അക്‌സര്‍ വിക്കറ്റ് നേടി. അക്‌സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക്(9) പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായാസ ക്യാച്ച്.

സ്റ്റോക്‌സിന്‍റെ കരുതല്‍, റൂട്ടിളക്കിയ സിറാജിന്‍റെ ഇരട്ട പ്രഹരം

India vs England England all out for 205, India lost Gill

ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. എന്നാല്‍ റൂട്ടിനെ(5) നിലയുറപ്പിക്കാനനുവദിക്കാതെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് 30/3ലേക്ക് കൂപ്പുകുത്തി. പിന്നീട് ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. കരുതലോടെയാണ് സ്റ്റോക്സ് തുടങ്ങിയത്. ബെയര്‍സ്റ്റോയുമൊത്ത് 48 രണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സ്റ്റോക്സ് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സിറാജ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ തകര്‍ത്തു. സ്റ്റോക്സും ഓലി പോപ്പും(29) ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തിയെങ്കിലും നിലയുറപ്പിച്ച സ്റ്റോക്സിനെ(55) വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി.

പ്രതീക്ഷ നല്‍കി പോപ്പ്-ലോറന്‍സ് സഖ്യം, പിന്നെ അശ്വിന്‍റെ ഇരട്ട പ്രഹരം

India vs England England all out for 205, India lost Gill

മുന്‍നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന പോപ്പ്-ലോറന്‍സ് സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് പൊളിച്ച് അശ്വിന്‍ വീണ്ടും ആഞ്ഞടിച്ചു. പോപ്പിനെ ഷോര്‍ട്ട് ലെഗില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച അശ്വിന്‍ പിന്നാലെ ക്രീസിലെത്തിയ ബെന്‍ ഫോക്‌സിനും വിധിയെഴുതി. 46 റണ്‍സെടുത്ത് ചെറുത്തുനിന്ന ഡാനിയേല്‍ ലോറന്‍സിനെ അക്സറും മടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതിരോധം അവസാനിച്ചു. അവസാനം ജാക്ക് ലീച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. ജയിംസ് ആന്‍ഡേഴ്‌സണ്‍ (10) പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios