അവസാന ദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം.
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനത്തിലെ കളി മഴമൂലം വൈകുന്നു. ഇന്ത്യൻ സമയം വൈകിട്ട് 3.30ന്(പ്രാദേശിക സമയം 11ന്) ആരംഭിക്കേണ്ട മത്സരം കനത്ത മഴ മൂലം വൈകുകയാാണ്. നിലവിലെ സാഹചര്യത്തില്‍ നിശ്ചിത സമയത്ത് മത്സരം തുടങ്ങാനാകില്ല. മത്സരം തുടങ്ങാന്‍ വൈകുന്തോറം ഓവറുകളും നഷ്ടമാവുമെന്നതിനാല്‍ വിജയപ്രതീക്ഷയുള്ള ഇന്ത്യക്ക് തിരിച്ചടിയാണ് ബര്‍മിംഗ്‌ഹാമിലെ കാലാവസ്ഥ. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്ത ബര്‍മിംഗ്ഹാമില്‍ ഇന്ന് രാവിലെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും പൂര്‍ണമായും ശമിച്ചിരുന്നില്ല. ഇടക്കിടെ വന്നും പോയുമിരുന്ന മഴ മൂലം പിച്ചും ബൗളര്‍മാരുടെ റണ്ണപ്പ് ഏരിയയും മൂടിയിട്ടിരിക്കുകയാണ്.
അവസാന ദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം. ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരെ നഷ്മായ ഇംഗ്ലണ്ട് 536 വിജയലക്ഷ്യം നേടാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മഴമൂലം ഓവറുകള്‍ നഷ്ടമായാല്‍ ഇന്ത്യയുടെ വിജയസാധ്യതകളെ അത് ബാധിക്കും. മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 മണിവരെ മഴ പെയ്യുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 ന് മഴയുണ്ടാകില്ലെന്നാണ് വെതര്‍ ഡോട്ട് കോമിന്‍റെ കാലവസ്ഥാ പ്രവചനമെങ്കിലും മറ്റ് ചില കാലാവസ്ഥാ വെബ്സൈറ്റുകള്‍ പ്രവചിക്കുന്നത് പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി വരെ മഴ പെയ്യുമെന്നാണ്. അങ്ങനെ വന്നാല്‍ ആദ്യ സെഷന്‍ പൂര്‍ണമായും മഴ കൊണ്ടുപോകും. ഇന്ത്യയുടെ വിജയസാധ്യതകളെ ഇത് ബാധിക്കുകയും ചെയ്യും.
മൂടിക്കെട്ടിയ അന്തരീക്ഷവും മത്സരത്തിന് തൊട്ടു മുമ്പ് വരെ മഴ പെയ്യുന്നതും പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് സഹായം കിട്ടാന്‍ കാരണമാകുമെന്ന ആശങ്ക ഇംഗ്ലണ്ടിനുമുണ്ട്. ആദ്യ നാലു ദിവസങ്ങളിലും ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ നിന്ന് അവസാന ദിവസം ഇന്ത്യൻ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടേണ്‍ പ്രതീക്ഷിക്കുന്നുമുണ്ട്.


