ബിസിസിഐ പ്രസിഡന്‍റും ഇന്ത്യൻ മുൻ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാൻ ലോര്‍ഡ്സ് ഗാലറിയിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജിൽ കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് ഇന്ന് ലോർഡ്സിൽ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റും ഇന്ത്യൻ മുൻ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാൻ ലോര്‍ഡ്സ് ഗാലറിയിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജിൽ കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.

ലോര്‍ഡ്‌സിലെ ആദ്യ ദിനം പേസർമാർക്ക് അനുകൂലമാകുമെന്ന സൂചനയുള്ളതിനാൽ നിലവിലെ ടീമിനെ ഇന്ത്യ നിലനിർത്താനായിരുന്നു സാധ്യത. എന്നാല്‍, ഷര്‍ദുല്‍ താക്കൂറിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ഷര്‍ദ്ദുലിന്‍റെ അഭാവത്തില്‍ ഇഷാന്ത് ശര്‍മയോ അശ്വിനോ ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്. നാലു പേസര്‍മാരെന്ന ഫോര്‍മുല തുടരാന്‍ തീരുമാനിച്ചാല്‍ ഇഷാന്താവും ടീമിലെത്തുക. എന്നാല്‍ കൗണ്ടിയില്‍ തിളങ്ങിയ അശ്വിനെ ഓള്‍ റൗണ്ടറായി പരിഗണിക്കാനും സാധ്യതയുണ്ട്.

ലോര്‍ഡ്സിലെ പിച്ചിൽ അധിക ബൗൺസിന് സാധ്യതയുള്ളതിനാൽ ടെന്നിസ് പന്ത് പയോഗിച്ചായിരുന്നു വിരാട് കോലിയുടെ പരിശീലനം. ജെയിംസ് ആൻഡേഴ്‌സന് മുന്നിൽ ആദ്യ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായിരുന്നു ഇന്ത്യൻ നായകൻ. അതേസമയം, പൃഥ്വി ഷായും സൂര്യകുമാർ യാദവും ക്വാറന്‍റീനിൽ തുടരുകയാണ്.

ആദ്യ ടെസ്റ്റിലെ പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഓള്‍റൗണ്ടര്‍ മൊയീൻ അലി ടീമിൽ തിരിച്ചെത്തും. ബാറ്റിംഗിലും മാറ്റം വന്നേക്കും. സാക്ക് ക്രൗലിക്ക് അവസരം നഷ്‌ടമാകുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിന് ഭീഷണിയായ മഴ ലോര്‍ഡ്സിൽ മാറിനിൽക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

നോട്ടിംഗ്‌ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ ഇന്ത്യയുടെ വിജയവഴിക്ക് തടസമായപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാല്‍ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.