Asianet News MalayalamAsianet News Malayalam

ജഡേജയുടെ ബ്രേക്ക് ത്രൂ, ദക്ഷിണാഫ്രിക്കയ്‌ക്ക് വന്‍ തകര്‍ച്ച; മധ്യനിരയും ഡ്രസിംഗ് റൂമിലെത്തി

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടരുന്ന പ്രോട്ടീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 128-6 എന്ന നിലയിലാണ്

India vs South Africa 3rd Test Day 3 SA loss Six Wickets
Author
Ranchi, First Published Oct 21, 2019, 11:41 AM IST

റാഞ്ചി: ഇന്ത്യക്കെതിരെ റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടരുന്ന പ്രോട്ടീസ് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 129-6 എന്ന നിലയിലാണ്. ജോര്‍ജ് ലിന്‍ഡെയും(10*), ഡെയ്‌ന്‍ പീറ്റുമാണ്(4*) ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 368 റണ്‍സ് കൂടി വേണം. 9/2 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

കാലുറയ്‌ക്കാതെ ദക്ഷിണാഫ്രിക്ക

ഇന്ന് ആദ്യ ഓവറില്‍ തന്നെ നായകന്‍ ഫാഫ് ഡുപ്ലസിസിനെ(1) ബൗള്‍ഡാക്കി ഉമേഷ് യാദവ് പ്രോട്ടീസിന് പ്രഹരമേല്‍പിച്ചു. പക്ഷേ, തെംബാ ബാവുമയെ കൂട്ടുപിടിച്ച് സുബൈര്‍ ഹംസ ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ സുബൈറിനെ 62ല്‍ നില്‍ക്കേ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. തെംബാ ബാവുമയെ 32 റണ്‍സില്‍ നില്‍ക്കേ നദീമിന്‍റെ പന്തില്‍ സാഹ സ്റ്റംപ് ചെയ്തു. നദീമിന്‍റെ കന്നി ടെസ്റ്റ് വിക്കറ്റാണിത്, ആറ് റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനെയും ജഡേജ ബൗള്‍ഡാക്കിയതോടെ 119-6 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. 

ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം ദിനം ഷമി-ഉമേഷ് പേസാക്രമണത്തില്‍ എട്ട് റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമി ഡീന്‍ എല്‍ഗാറിനെ(0) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഉമേഷ് യാദവിന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്വിന്‍റണ്‍ ഡികോക്കിനെയും(4) സാഹ പിടികൂടി. 

തകര്‍ത്താടി രോഹിത്, ക്ലാസ് രഹാനെ

ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(212), സെഞ്ചുറിവീരന്‍ അജിങ്ക്യ രഹാനെയും(115) ആണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍(497-9) സമ്മാനിച്ചത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയും(51), അവസാന ഓവറുകളിലെ ഉമേഷ് യാദവ് വെടിക്കെട്ടും(10 പന്തില്‍ 31) ഇന്ത്യക്ക് നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കായി ജോര്‍ജ് ലിന്‍ഡെ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് വീഴ്‌ത്തി. 

മൂന്നിന് 224 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 11-ാം ടെസ്റ്റ് സെഞ്ചുറി നേടിയ രഹാനെ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് വിക്കറ്റ് നല്‍കി മടങ്ങി. രഹാനെയും രോഹിത്തും 267 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണറായി മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മ്മ പിന്നാലെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. സിക്‌സറടിച്ചായിരുന്നു രോഹിത് 200 തികച്ചത്. പുറത്താകുമ്പോള്‍ 255 പന്തില്‍ 28 ഫോറും ആറ് സിക്‌സും അടക്കം 212 റണ്‍സ് നേടിയിരുന്നു ഹിറ്റ്‌മാന്‍.

റാഞ്ചിയില്‍ ഉമേഷ് യാദവിന്‍റെ സിക്‌സര്‍ പൂരം

വൃദ്ധിമാന്‍ സാഹ(24), രവിചന്ദ്ര അശ്വിന്‍(14), എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ പ്രതീക്ഷ കാത്ത ജഡേജ 119 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. 10 പന്തില്‍ അ‌ഞ്ച് സിക്‌സടക്കം 31 റണ്‍സുമായി ഉമേഷ് വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. ലിന്‍ഡെക്കെതിരെയായിരുന്നു ഉമേഷിന്‍റെ എല്ലാ സിക്‌സുകളും. അരങ്ങേറ്റക്കാരന്‍ ഷഹബാദ് നദീമും(1*) മുഹമ്മദ് ഷമിയും(10*) പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായിരുന്നു. 

Follow Us:
Download App:
  • android
  • ios