ദക്ഷിണാഫ്രിക്കയില്‍ ഓപ്പണറായി തിരിച്ചെത്തിയ താരം സെഞ്ചുറി നേടുകയും ചെയ്തു. 123 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക സ്വാധീനമാവാനും രാഹുലിന് സാധിച്ചു. കൂടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും.

സെഞ്ചൂറിയന്‍: പരിക്കിന് ശേഷമാണ് കെ എല്‍ രാഹുല്‍ (KL Rahul) ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. പരിക്ക് കാരണം രാഹുലിന് ന്യൂസിലന്‍ഡിനെതിരായ (New Zealand) പരമ്പര കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഓപ്പണറായി തിരിച്ചെത്തിയ താരം സെഞ്ചുറി നേടുകയും ചെയ്തു. 123 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക സ്വാധീനമാവാനും രാഹുലിന് സാധിച്ചു. കൂടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും.

അവിടെ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. ചില നാഴികക്കല്ലുകളും കര്‍ണാടകക്കാരന്‍ പിന്നിട്ടു. ഒരിടത്ത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനൊപ്പമെത്താന്‍ (Rahul Dravid) രാഹുലിനായി. സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് നേടുന്നതിലാണ് രാഹുല്‍ ഇന്ത്യന്‍ പരിശീലകനൊപ്പമെത്തിയത്. ഇരുവരും രണ്ട് പുരസ്‌കാരങ്ങള്‍ വീതം നേടി. 

മാത്രമല്ല, സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങള്‍ കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തിലെത്താനും രാഹുലിനായി. ദിലീപ് വെങ്സര്‍ക്കാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കെല്ലാം രണ്ട് സെഞ്ചുറികള്‍ വീതമുണ്ട്. ഓപ്പണറായി ഇറങ്ങി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് രാഹുല്‍. വസിം ജാഫറാണ് ആദ്യതാരം. 

മോശം ഫോമിലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചില നാഴികക്കല്ലുകള്‍ പിന്നിട്ടു. അഞ്ചാം തവണയാണ് സെന രാജ്യത്ത് കോലി ഇന്ത്യയെ വിജയിപ്പിക്കുന്നത്. വിജയിച്ച മൈതാനങ്ങളിലെല്ലാം 100ലധികം റണ്‍സും കോലിയുടെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള വസീം അക്രമവും മഹേല ജയവര്‍ധനയും രണ്ട് ജയങ്ങള്‍ വീതമാണ് നേടിയത്. 

സെന രാജ്യത്ത് ഇന്ത്യയുടെ നായകനെന്ന നിലയില്‍ കോലി നേടുന്ന ഏഴാമത്തെ ജയമാണിത്. ധോണിയും ഗാംഗുലിയും ദ്രാവിഡും ക്യാപ്റ്റന്മാരായുള്ള ആകെ ജയങ്ങള്‍ ഏഴ് മാത്രമാണ്. ഇനി ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്നതാണ് കോലിയുടെ ലക്ഷ്യം.