Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയിലും റിങ്കു ഷോ! സൂര്യയുടെ ക്ലാസ്, പിന്നാലെ മഴ! രണ്ടാം ടി20യില്‍ ഇന്ത്യ മികച്ച നിലയില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. റിങ്കു സിംഗ് (39 പന്തില്‍ 68), മുഹമ്മദ് സിറാജ് (0) എന്നിവരായിരുന്നു ക്രീസില്‍.

india vs south africa second t20 stopped due to rain
Author
First Published Dec 12, 2023, 10:23 PM IST

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി20യില്‍ വീണ്ടും മഴയുടെ കളി. സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. റിങ്കു സിംഗ് (39 പന്തില്‍ 68), മുഹമ്മദ് സിറാജ് (0) എന്നിവരായിരുന്നു ക്രീസില്‍. റിങ്കുവിന് പുറമെ സൂര്യകുമാര്‍ യാദവാണ് (55) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. നേരത്തെ, അസുഖത്തെ തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല. ജിതേശ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് നടക്കുന്നത്. ആദ്യ ടി20 മഴ മുടക്കിയിരുന്നു.

പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജെയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മൂന്നാമതെത്തിയ തിലക് വര്‍മ (29) - സൂര്യ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു.  എന്നാല്‍ ആറാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്‍കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. 

തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.

ഇന്ത്യന്‍ ടീം: യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍. 

ദക്ഷിണാഫ്രിക്ക: മാത്യൂ ബ്രീട്‌സ്‌കെ, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍കോ ജാന്‍സന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ജെറാള്‍ഡ് കോട്‌സീ, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി.

രാഹുല്‍ ദ്രാവിഡ് തന്റെ ഇഷ്ടക്കാരെ കളിപ്പിക്കുന്നു! ടീമിനൊപ്പം ചേര്‍ന്ന ഇന്ത്യന്‍ പരിശീലകന് കടുത്ത വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios