പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് സാരാൻഷ് ഇന്ത്യൻ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 33-കാരനായ താരത്തിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ജയം നേടി പരമ്പരയിൽ മുന്നിലെത്തിയെങ്കിലും, കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റത്തിന് സാധ്യതയെന്ന് സൂചന. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ സ്പിന്നർ കുൽദീപ് യാദവിന് പകരം മധ്യപ്രദേശിൽ നിന്നുള്ള 33-കാരനായ ഓഫ് സ്പിൻ ഓൾറൗണ്ടർ സാരാൻഷ് ജെയിൻ ഇന്ത്യൻ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ടെസ്റ്റിൽ 25 ഓവറുകൾ പന്തെറിഞ്ഞ കുൽദീപിന് 103 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. എന്നാൽ ഇതേ മത്സരത്തിൽ തന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച മാനവ് സുതാർ 10 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രവീന്ദ്ര ജഡേജ നാല് വിക്കറ്റുകളും നേടി. മൂന്ന് ലെഫ്റ്റ് ആം സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ, കുൽദീപിന്റെ മങ്ങിയ പ്രകടനത്തെ തുടർന്ന് ഓഫ് സ്പിന്നറായ സാരാൻഷിന് അവസരം നൽകാൻ ആലോചിക്കുകയാണ്.
പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് സാരാൻഷ് ഇന്ത്യൻ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 33-കാരനായ താരത്തിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 2014-ൽ അരങ്ങേറ്റം കുറിച്ച സാരാൻഷ് ഇതുവരെ 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 27.30 ശരാശരിയിൽ 188 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ രണ്ടു സെഞ്ചുറികളും 14 അർദ്ധസെഞ്ചുറികളും അടക്കം 2,223 റൺസും താരം നേടിയിട്ടുണ്ട്. 2025-26 രഞ്ജി ട്രോഫി സീസണിൽ മധ്യപ്രദേശിനായി 30 വിക്കറ്റുകൾ വീഴ്ത്തി സാരാൻഷ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
