അമേരിക്കന്‍ മണ്ണില്‍ കരീബിയന്‍ വെല്ലുവിളി, കരുത്ത് കാട്ടാന്‍ കോലിപ്പട; ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഏകദിന ലോകകപ്പ് തോൽവി മറക്കണം, അടുത്ത വർഷത്തെ ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങണം, ക്യാപ്റ്റൻ കോലിയും രോഹിത്തും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്തണം. വിൻഡീസിനെതിരെ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങൾ പലതാണ് ടീം ഇന്ത്യക്ക് മുന്നിൽ
ഫ്ലോറിഡ: ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുന്നു. ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. അമേരിക്കയിലെ ഫ്ലോറിഡയാണ് വേദി. രാത്രി എട്ടിനാണ് പോരാട്ടം തുടങ്ങുക.
ഏകദിന ലോകകപ്പ് തോൽവി മറക്കണം, അടുത്ത വർഷത്തെ ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങണം, ക്യാപ്റ്റൻ കോലിയും രോഹിത്തും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്ന് ബോധ്യപ്പെടുത്തണം. വിൻഡീസിനെതിരെ ആദ്യ ടി20യ്ക്ക് ഇറങ്ങുമ്പോൾ ലക്ഷ്യങ്ങൾ പലതാണ് ടീം ഇന്ത്യക്ക് മുന്നിൽ.
രോഹിത്തിനൊപ്പം ധവാൻ ഓപ്പണറായി തിരിച്ചെത്തും. പിന്നാലെ കോലിയും കെ എൽ രാഹുലും. അഞ്ചാം സ്ഥാനത്തിനായി മനീഷ് പാണ്ഡേയും ശ്രേയസ് അയ്യരും മത്സരിക്കും. വിക്കറ്റിന് പിന്നിൽ ധോണിയുടെ പകരക്കാരനായ റിഷഭ് പന്തിനും മികവ് തെളിയിക്കണം. സ്പിന്നർ രാഹുൽ ചഹറും പേസർ നവദീപ് സെയ്നിയും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.
ടി20യിൽ അപകടകാരികളാണ് വിൻഡീസ്. പരുക്കേറ്റ ആന്ദ്രേ റസൽ പിൻമാറിയത് വിൻഡീസിന് തിരിച്ചടിയാവും. പകരമെത്തുക ജേസൺ മുഹമ്മദ്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സുനിൽ നരൈൻ തിരിച്ചെത്തും. എവിൻ ലൂയിസ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ്, ക്യാപ്റ്റൻ ബ്രാത്ത്‍വെയ്റ്റ് എന്നിവരെല്ലാം അപകടകാരികളാണ്. ഷെൽഡൺ കോട്രലും ഒഷെയ്ൻ തോമസും കീമോ പോളുമടങ്ങിയ പേസ് നിരയും ഇന്ത്യക്ക് വെല്ലുവിളിയാവും.