Asianet News MalayalamAsianet News Malayalam

നങ്കൂരമിട്ട് കെ എല്‍ രാഹുല്‍; കൊല്‍ക്കത്തയില്‍ ജയം നാല് വിക്കറ്റിന്; ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തുകയാണുണ്ടായത്.

India won odi series against Sri Lanka after four wicket win in second match
Author
First Published Jan 12, 2023, 8:48 PM IST

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.   

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. ആത്മവിശ്വാസത്തോടെയാണ് രോഹിത് തുടങ്ങിയത്. രണ്ട് ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ചാമിക കരുണരത്‌നെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. ഗില്ലും മനോഹരമായിട്ടാണ് തുടങ്ങിയത്. അഞ്ച് ബൗണ്ടറികള്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

എന്നാല്‍ കുമാരയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കവെ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച്. കോലി, കുമാരയുടെ പന്തില്‍ ബൗള്‍ഡായി. ശ്രേയസ് കശുന്‍ രജിതയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ (36)- രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്ത റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണാരത്‌നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അക്‌സര്‍ പട്ടേല്‍ (21) നിര്‍ണായക ഘട്ടത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ രാഹുല്‍ ഒരറ്റത്ത് ഉറച്ച് നിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. കുല്‍ദീപ് യാദവ് (10) പുറത്താവാതെ നിന്നു. ലാഹിരു കുമാര, കരുണാരത്‌നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ ആവിഷ്‌ക ഫെര്‍ണാണ്ടോയും(20) ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആറാം ഓവറില്‍ ആവിഷ്‌കയെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീട് ലങ്കന്‍ ബാറ്റര്‍മാരായ ഫെര്‍ണാണ്ടോക്കും കുശാല്‍ മെന്‍ഡിസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലങ്കയെ പതിനാറാം ഓവറില്‍ 100 കടത്തി മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടു.

പതിനേഴാം ഓവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്ന ലങ്കയെ വരിഞ്ഞുകെട്ടാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്പിന്നര്‍മാരെ രംഗത്തിറക്കിയതോടെയാണ് കളി മാറിയത്. ചാഹലിന് പകരം ടീമിലെത്തി കുല്‍ദീപ് യാദവ് തന്റെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (34) വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(0) അക്‌സര്‍ ഗോള്‍ഡന്‍ ഡക്കാക്കിയതിന് പിന്നാലെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഫെര്‍ണാണ്ടോ റണ്‍ ഔട്ടായി.

ചരിത് അസലങ്കയെയും (15), കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും (2) കുല്‍ദീപ് വീഴ്ത്തി. പ്രത്യാക്രമണത്തിലൂടെ റണ്‍സ് നേടാന്‍ ശ്രമിച്ച വാനിന്ദു ഹസരങ്കയെയും (21), ചമിക കരുണരത്‌നെയും (17) ഉമ്രാന്‍ മാലിക് മടക്കുകയും ചെയ്തതോടെ ലങ്ക 177-8ലേക്ക് വീണു. വാലറ്റത്ത് കസുന്‍ രജിയതയും(17), വെല്ലാലഗെയും(32) നടത്തിയ പോരാട്ടം ലങ്കയെ 200 കടത്തിയെങ്കിലും 40-ാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് സിറാജ് ലങ്കന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. സിറാജ് 5.4 ഓവറില്‍ 30 റണ്‍സിനാണ് മൂന്ന് വിക്കറ്റെടുത്തത്. കുല്‍ദീപ് 10 ഓവറില്‍ 51 റണ്‍സിനാണ് മൂന്ന് വിക്കറ്റെടുത്തത്. ഉമ്രാന്‍ രണ്ടും അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുമുണ്ട്.

ബിഗ് ബാഷില്‍ ഇനി കളിക്കണോ എന്നുള്ളത് ആലോചിക്കണം! ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ റാഷിദ് ഖാന്‍റെ ഭീഷണി

Follow Us:
Download App:
  • android
  • ios