ഫ്ലാറ്റ് പിച്ചുകളില്‍ ബൗളര്‍മാരുടെ ജോലിഭാരം കുറക്കുന്നകാര്യത്തക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മോര്‍ണി മോര്‍ക്കല്‍.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ആശങ്കയായി പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഇന്നലെ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ലഞ്ചിനുശേഷമുള്ള സെഷനില്‍ ഇന്ത്യ രണ്ടാം ന്യൂബോള്‍ എടുത്തതിന് പിന്നാലെ ജസ്പ്രീത് ബുമ്ര ഡ്രസ്സിംഗ് റൂമിലേക്ക മുടന്തി കയറിപ്പോയിരുന്നു. എന്നാല്‍ ചായക്ക് മുമ്പ് തിരിച്ചെത്തിയെങ്കിലും പഴയ താളവും വേഗവും കണ്ടെത്താന്‍ ബുമ്രക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബുമ്ര മുടന്തി നടന്ന് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോകുന്നതിന്‍റെ വീഡിയോയും പുറത്തുവന്നത്.
എന്നാല്‍ ജസ്പ്രീത് ബുമ്രക്ക് പരിക്കില്ലെന്നും സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ ബുമ്രയുടെ കാല്‍വഴുതി കണങ്കാലില്‍ വേദന അനുഭവപ്പെട്ടതാണെന്നും ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. മുഹമ്മദ് സിറാജിനും ബൗണ്ടറിക്ക് പുറത്തെ ചെറിയ കുഴിയില്‍ കാല്‍വീണ് സമാനമായ രീതിയില്‍ വേദന അനുഭപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ലെന്നും അതേസമയം, ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാത്ത മാഞ്ചസ്റ്ററിലെ ഫ്ലാറ്റ് വിക്കറ്റില്‍ തളര്‍ന്നതിന്‍റെ ക്ഷീണം ഇന്ത്യൻ ബൗളര്‍മാര്‍ക്കുണ്ടെന്നും മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.
രണ്ടാം ന്യൂബോള്‍ എടുത്തതിന് പിന്നാലെ ബുമ്രയുടെ കണങ്കാലില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്റ്റെപ്പ് ഇറങ്ങിവരുമ്പോള്‍ ബുമ്രയുടെ കാലൊന്ന് വഴുതിയിരുന്നു. അതുപോലെ തന്നെയാണ് സിറാജിവനും സംഭവിച്ചത്. എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ല. അതേസമയം, മൂന്നാം ദിനം പേസര്‍മാര്‍ക്ക് പഴയ ഊര്‍ജ്ജമില്ലായിരുന്നു എന്ന കാര്യം സമ്മതിക്കുന്നു. അതുകൊണ്ടാണ് സാധാരണഗതിയില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്.
ഫ്ലാറ്റ് പിച്ചുകളില്‍ ബൗളര്‍മാരുടെ ജോലിഭാരം കുറക്കുന്നകാര്യത്തക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 28 ഓവര്‍ പന്തെറിഞ്ഞ ബുമ്ര 95 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 26 ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ആകട്ടെ 113 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. 33 ഓവര്‍ എറഞ്ഞ രവീന്ദ്ര ജഡേജയാണ് ഇന്ത്യ ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 186 റണ്‍സിന്‍റെ ലീഡുണ്ട്.


