മത്സരശേഷം ലിയോണിനെ പ്രകീര്‍ത്തിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറന്നില്ല. ലിയോണ്‍ കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് രോഹിത് മത്സരശേഷം പറഞ്ഞു.

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. മത്സരത്തിലൊന്നാകെ 11 വിക്കറ്റ് വീഴ്ത്തിയ നതാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. ടെസ്റ്റിലെ താരവും അദ്ദേഹമായിരുന്നു. 

മത്സരശേഷം ലിയോണിനെ പ്രകീര്‍ത്തിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറന്നില്ല. ലിയോണ്‍ കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് രോഹിത് മത്സരശേഷം പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ വാക്കുകള്‍... ''ഒന്നും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബാറ്റര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ അവര്‍ക്ക് 80-90 റണ്‍സ് ലീഡും ലഭിച്ചു. രണ്ടാം ഇന്നിംഗ്‌സിലും ഞങ്ങള്‍ ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു. എന്നാല്‍ അതിനും സാധിച്ചില്ല. 75 റണ്‍സ് ലീഡ് വളരെ കുറവായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാകുമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് ഇപ്പോഴും ചിന്തിച്ചിട്ടില്ല. ഇപ്പോഴും ചിന്ത അഹമ്മദാബാദ് ടെസ്റ്റിനെ കുറിച്ചാണ്. 

പിച്ചിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കും. അഹമ്മദാബാദിലേക്ക് മുമ്പ് ഒരു കൂടിയാലോചന നടത്തണം. വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചുകളില്‍ ഭീതിയില്ലാതെ കളിക്കാന്‍ സാധിക്കണം. അവരുടെ ബൗളര്‍മാര്‍ക്ക് നന്നായി പന്തെറിയാനുള്ള അവസരം നമ്മള്‍ ഉണ്ടാക്കികൊടുക്കകയാണ് ചെയ്തത്. അവരുടെ ബൗളര്‍മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. പ്രത്യേകിച്ച നതാന്‍ ലിയോണ്‍. അദ്ദേഹത്തിന് ബാറ്റര്‍മാരെ വെല്ലുവിളിക്കാനായി. കൃത്യമായി സ്ഥലങ്ങളില്‍ അദ്ദേഹം പന്തെറിഞ്ഞു.'' രോഹിത് പറഞ്ഞു.

എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 1135 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1951/52ല്‍ കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1459 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1983/84ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ തോറ്റതാണ് മൂന്നാമത്. 1474 പന്തുകളാണ് മത്സരത്തില്‍ എറിഞ്ഞിരുന്നു. 2000/01ല്‍ മുംബൈ തോറ്റതും പട്ടികയിലുണ്ട്. അന്ന് 1476 പന്തുകളാണ് എറിഞ്ഞത്.

ചതിച്ചത് അമിത ആത്മവിശ്വാസം, രോഹിത്തിനും ടീം ഇന്ത്യക്കുമെതിരെ തുറന്നടിച്ച് ശാസ്ത്രിയും ഗവാസ്കറും