മത്സരത്തിന് ശേഷം ജയ്‌സ്വാളിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയിരുന്നു. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിലും 64 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇംഗ്ലണ്ട് 218 & 195 & ഇന്ത്യ 477. ജയത്തോടെ 4-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി. കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരമായത്. അഞ്ച് ടെസ്റ്റില്‍ 712 റണ്‍സ് അടിച്ചുകൂട്ടിയ യശസ്വി ജെയ്‌സ്വാള്‍ പരമ്പരയിലെ താരവുമായി. 

മത്സരത്തിന് ശേഷം ജയ്‌സ്വാളിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. രോഹിത്തിന്റെ വാക്കുകള്‍... ''ഇതുപോലൊരു ടെസ്റ്റ് പരമ്പര ജയിക്കുമ്പോള്‍ എല്ലാം ഒത്തുവരണം. വിവിധ ഘട്ടങ്ങളില്‍ ചിലര്‍ക്ക് പുറത്തിരിക്കേണ്ടി വരും. അപ്പോള്‍ പുതിയ ആളുകള്‍ വരും. ചിലര്‍ക്ക് പരിചയസമ്പത്ത് കുറവായിരിക്കും. എന്നാല്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചതാരങ്ങളാണ്. എനിക്ക് പറയാന്‍ കഴിയും, അവര്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ കളിച്ചുവെന്ന്. മുഴുവന്‍ ടീമിനുമാണ് ക്രഡിറ്റ്. ഒരുപാട് സന്തോഷമുണ്ട്.'' രോഹിത് പറഞ്ഞു.

ബൗളര്‍മാരെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഇതുപോലൊരു പരമ്പര വിജയിക്കുമ്പോള്‍ പലരും റണ്‍സിനെ കുറിച്ചും സെഞ്ചുറിയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. എന്നാല്‍ ഒരു ടെസ്റ്റ് വിജയിക്കാന്‍ 20 വിക്കറ്റ് വീഴ്‌ത്തേണ്ടത് പ്രധാനമാണ്. ബൗളര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത രീതി കണ്ടതില്‍ സന്തോഷം. കുല്‍ദീപ് യാദവ് പരമ്പരയ്ക്ക് മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുണ്ടായിരുന്നു. അത് ഗുണം ചെയ്തു. അവന്റെ ബാറ്റിംഗും എടുത്തുപറയേണ്ടതാണ്. ജയ്‌സ്വാളിന് ഒരുപാട് ദൂരം പോവാനുണ്ട്. ഈ സ്ഥാനത്ത് എത്തിയതില്‍ അത്ഭുതം. ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിക്ക് ഒരുപാട് വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വരും. അവന്‍ വെല്ലുവിളി ഇഷ്ടപ്പെടുന്നവനാണ്.'' രോഹിത് പറഞ്ഞുനിര്‍ത്തി. 

ചരിത്ര തീരുമാനം നടപ്പിലാക്കി ബിസിസിഐ! ടെസ്റ്റ് ക്രിക്കറ്റര്‍മാരുടെ പ്രതിഫലം ഉയര്‍ത്തി, മാറ്റിവച്ചത് 40 കോടി

ഇന്ത്യ 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195ന് പുറത്തായിരുന്നു.