ഇംഗ്ലണ്ടിനെ പൂട്ടാന്‍ പ്ലേയിംഗ് ഇലവനില്‍ 4 സ്പിന്നര്‍മാരോ?; രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ബാറ്റിംഗ് ഓര്‍ഡറിലും ഇന്ത്യ അഴിച്ചുപണിക്ക് തയാറാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്ക് മാറുകയും മൂന്നാം നമ്പറില്‍ നിറം മങ്ങിയ ശുഭ്മാന്‍ ഗില്ലിനെ വീണ്ടും ഓപ്പണറാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം.
![Indias probable playing XI for the 2nd Test against England Indias probable playing XI for the 2nd Test against England](https://static-ai.asianetnews.com/images/01hn9jxs36k88nymnhke6kddp5/bumrah-and-team--1-_363x203xt.jpg)
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമില്ലാത്ത ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറുപ്പാണ്. എന്നാല്‍ വിശാഖപട്ടണത്തെ സ്പിന്‍ പിച്ചില്‍ നാലു സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങുമോ എന്നാണ് പ്രധാന ചോദ്യം.
ബാറ്റിംഗ് ഓര്‍ഡറിലും ഇന്ത്യ അഴിച്ചുപണിക്ക് തയാറാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്ക് മാറുകയും മൂന്നാം നമ്പറില്‍ നിറം മങ്ങിയ ശുഭ്മാന്‍ ഗില്ലിനെ വീണ്ടും ഓപ്പണറാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം. ഫോമിലല്ലാത്ത ഗില്ലിനെ ഒഴിവാക്കി പ്ലേയിംഗ് ഇലവനില്‍ സര്‍ഫറാസ് ഖാനും രജത് പാടീദാറിനും ഒരുമിച്ച് അവസരം നല്‍കുമോ എന്നതും വലിയ ചോദ്യമാണ്.എന്നാല്‍ കോലിയും രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ ഗില്ലിനെയും പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒരുമിച്ച് ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ കെ എല് രാഹുലിന്‍റെ പകരക്കാരനായി രജത് പാടീദാര്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.
യശസ്വി ജയ്സ്വാള്‍, ശുഭമാന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, രജത് പാടീദാര്‍, കെ എസ് ഭരത് എന്നിവരടങ്ങുന്നതായിരിക്കും ബാറ്റിംഗ് നിര. സര്‍ഫറാസ് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ബൗളിംഗ് നിരയില്‍ നാലു സ്പിന്നര്‍മാരെന്ന തന്ത്രം ഇന്ത്യ പരീക്ഷിച്ചേക്കും. അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും സ്പിന്നര്‍മാരായി ടീമിലെത്തുക. ഏക പേസറായി ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര, അവേശ് ഖാൻ, രജത് പാടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക