ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത് 1932ൽ. ഇംഗ്ലണ്ട് ജയിച്ചത് 158 റൺസിന്.

ലണ്ടൻ: ഇംഗ്ലണ്ടിനെതരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സിലിറങ്ങുമ്പോള്‍ എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയം ലോർഡ്സിലും ആവർത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, ലോർഡ്സിലെ ചരിത്രവും കണക്കുകളും ഇന്ത്യക്ക് അത്ര അനുകൂലമല്ല. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ ഇന്ത്യ ഇന്നിറങ്ങുന്നത് ഇരുപതാമത്തെ ടെസ്റ്റിന്. ഇന്ത്യ ജയിച്ചത് മൂന്ന് ടെസ്റ്റിൽ മാത്രം. ഇംഗ്ലണ്ട് 12 ടെസ്റ്റിൽ ജയിച്ചപ്പോൾ നാല് മത്സരം സമനിലയിൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത് 1932ൽ. ഇംഗ്ലണ്ട് ജയിച്ചത് 158 റൺസിന്. തുടർന്നുള്ള ഒൻപത് ടെസ്റ്റിൽ ഏഴിലും തോറ്റു. രണ്ട് സമനിലയായിരുന്നു ആശ്വാസം. ലോർഡ്സിൽ ഇന്ത്യയുടെ ആദ്യജയം 1986ൽ. കപിൽ ദേവും സംഘവും ചരിത്രവിജയം സ്വന്തമാക്കിയത് അഞ്ച് വിക്കറ്റിന്. ഇതിന് ശേഷമുള്ള അഞ്ച് ടെസ്റ്റിൽ മൂന്ന് തോൽവി. രണ്ട് സമനില.

ലോർഡ്സിൽ ഇന്ത്യയുടെ രണ്ടാം ജയം 2014ൽ. എം എസ് ധോണിയുടെ ഇന്ത്യ നേടിയത് 95 റൺസിന്‍റെ വിജയം. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷം നേടിയ ഇന്ത്യൻ വിജയത്തിന് ഇരട്ടിമധുരം. 2018ൽ വീണ്ടും തോൽവി, ഇന്നിഗ്സിനും 159 റൺസിനും. ഇന്ത്യ അവസാനമായി ലോർഡ്സിൽ കളിച്ചത് 2021ൽ. ജയം ഇന്ത്യക്കൊപ്പം. വിരാട് കോലി നയിച്ച ഇന്ത്യ നേടിയത് 151 റൺസ് വിജയം.

അഞ്ച് മത്സര പരമ്പരയില്‍ ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയവുമായി മുന്നിലെത്തിയപ്പോള്‍ എഡ്‌ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര ടീമില്‍ തിരിച്ചെത്തുന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്.