ഏഴ് സീസണില്‍ കളിച്ച് 256 ഗോളുകള്‍ നേടിയ തന്‍റെ പഴയ ക്ലബ്ബായ പി എസ് ജിക്കെതിരായ വമ്പന്‍ തോല്‍വി റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കും തിരിച്ചടിയായി.

ന്യൂജേഴ്സി: കരുത്തരായ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ തകർത്ത് ഫ്രഞ്ച് ക്ലബ് പിഎസ്‌ജി ക്ലബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ. ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് റയലിനെ പിഎസ്‌ജി തോൽപിച്ചത്. മധ്യനിര താരം ഫാബിയൻ റൂയിസ് രണ്ടും ഒസ്മാൻ ഡെംബെലെ,ഗൊൺസാലോ റാമോസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിയാണ് പിഎസ്‌ജിയുടെ എതിരാളികൾ.

Add Asianetnews as a Preferred SourcegooglePreferred

കളി തുടങ്ങി ആറാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെയാണ് പി എസ് ജി സ്കോറിംഗ് തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ഒസ്മാൻ ഡെംബെലെ പി എസ് ജിയുടെ ലീഡ് ഉയര്‍ത്തി. 24-ാം മിനിറ്റില്‍ റൂയിസ് രണ്ടാം ഗോളും നേടി പി എസ് ജിയുടെ ജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോണ്‍സാലോ റാമോസ് പി എസ് ജിയുടെ ഗോള്‍പ്പടിക തികച്ചു.

Scroll to load tweet…

ഏഴ് സീസണില്‍ കളിച്ച് 256 ഗോളുകള്‍ നേടിയ തന്‍റെ പഴയ ക്ലബ്ബായ പി എസ് ജിക്കെതിരായ വമ്പന്‍ തോല്‍വി റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കും തിരിച്ചടിയായി. മത്സരത്തില്‍ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു എംബാപ്പെ. മത്സരത്തിനിടെ പലവട്ടം എംബാപ്പെ അസ്വസ്ഥനാവുന്നതും ഗ്രൗണ്ടില്‍ കാണാമായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം പാസ് നല്‍കാതിരുന്നതിനെച്ചൊല്ലി എംബാപ്പെ സഹതാരത്തോട് കയര്‍ക്കുകയും ചെയ്തു.

പരിശീലകന്‍ ലൂയിസ് എന്‍‌റിക്വക്ക് കീഴില്‍ ചാമ്പ്യൻസ് ലീഗ് കിരീടവും ഫ്രഞ്ച് ലീഗ് വണ്‍ കിരീടവും നേടിയ പി എസ് ജി ക്ലബ്ബ് ലോകകപ്പ് കൂടി നേടി ട്രിപ്പിള്‍ തികയ്ക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്. സൂപ്പര്‍ താരങ്ങളായ എംബാപ്പെയും മെസിയും നെയ്മറും ഒരുമിച്ച് ടീമിലുണ്ടായിട്ടും നേടാന്‍ കഴിയാത്ത നേട്ടങ്ങളാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിലൂടെ പി എസ് ജി സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക