ലിഫ്റ്റിന് മുന്നിൽ വെച്ച് അബദ്ധത്തിൽ കൂട്ടിയിടിച്ചതിന് ക്ഷമ ചോദിച്ച യുവാവിനെ യുവതി മുഖത്തടിച്ചു. ഇതോടെ നിയന്ത്രണം വിട്ട യുവാവ് യുവതിയെ തിരിച്ച് മർദ്ദിച്ചു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ബോധപൂർവമല്ലാതെ ചിലപ്പോഴൊക്കെ നമ്മൾ മറ്റുള്ളവരുടെ ശരീരത്തിൽ തട്ടുകയോ മുട്ടുകയോ ചെയ്യാറുണ്ട്. അബദ്ധവശാൽ അത്തരം സ്പർശങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമ ചോദിക്കുക എന്നതാണ് ഏതൊരു മനുഷ്യനും സ്വാഭാവികമായി ചെയ്യുന്ന പ്രവർത്തി. എന്നാൽ, ക്ഷമാപണം നടത്തിയിട്ടും മുഖത്ത് അടിച്ചാൽ? സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു വീഡിയോയിൽ, ക്ഷമ പറഞ്ഞിട്ടും തന്റെ മുഖത്തടിച്ച യുവതിയെ ദേഷ്യം തീരും വരെ തല്ലുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇരുപക്ഷം ചേർന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ.
അബദ്ധത്തിലൊരു കൂട്ടിയടി, പിന്നാലെ സംഭവിച്ചത്
പൂനെയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ ലിഫ്റ്റിന് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ലിഫ്റ്റിൽ നിന്നും ഇറങ്ങുന്ന ഒരു യുവാവും ഈ സമയം ലിഫ്റ്റിലേക്ക് കയറാൻ ശ്രമിച്ച ഒരു യുവതിയും അബദ്ധവശാൽ പരസ്പരം ഇടിച്ചു. പിന്നാലെ യുവാവ് ഇരുകൈയും തൊഴുത് പിടിച്ച് യുവതിയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, അബദ്ധത്തിൽ നടന്നൊരു കൂട്ടിമുട്ടലായി കണ്ട് പ്രശ്നം ഒഴിവാക്കുന്നതിന് പകരം യുവതി.
യുവാവിന്റെ പ്രവർത്തി ചോദ്യം ചെയ്യുകയും യുവാവിന്റെ മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഇത് യുവാവ് ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടും അടിക്കുന്നു. ഇതോടെ സമനില തെറ്റിയ യുവാവ് യുവതിയെ തലങ്ങും വിലങ്ങും അടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുയ്ക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.
ആരാണ് ശരി? ആരാണ് തെറ്റ്? തർക്കിച്ച് നെറ്റിസെൺസ്
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആരുടെ ഭാഗത്താണ് ശരി. ആരുടെ ഭാഗത്താണ് തെറ്റ് എന്ന ചോദ്യവും വീശദീകരണങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കളും സജീവമായി. പലരും പുതിയ തലമുറയ്ക്ക് ക്ഷമയും ഹിഷ്ണുതയും നഷ്ടപ്പെടുന്നുണ്ടെന്ന് പരിതപിച്ചു. ചിലർ യുവാവിന്റെ പക്ഷം ചേർന്ന് അയാൾ ക്ഷമ ചോദിച്ചിട്ടും രണ്ടാമതും അടിക്കാൻ ശ്രമിച്ചതാണ് പ്രശ്നം വഷളാക്കിയതെന്ന് കുറിച്ചു. അതേസമയം ഒരു സ്ത്രീയെ ഇത്രയേറെ ക്രൂരമായി അക്രമിച്ച യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. രമ്യമായി പരിഹരിക്കേണ്ട ഒരു വിഷയത്തിൽ ഇപ്പോൾ ലോകമൊനടങ്കും അഭിപ്രായം പറയുകയാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.


