രണ്ടാം ഏകദിനം: ആശങ്കയുടെ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ടീം ഇന്ത്യയുടെ പരമ്പര മോഹം മഴ കുളമാക്കുമോ?
ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി, മേഘാവൃതമായ ദിനമായിരിക്കും ഇന്‍ഡോറില്‍ ഇന്ന്.

ഇന്‍ഡോര്‍: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരവും സ്വന്തമാക്കാനായാല്‍ ഒരു കളി അവശേഷിക്കേ പരമ്പര നേടാം. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന മത്സരഫലമായിരിക്കും ഇത്. വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ‍്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പര സ്വന്തമാക്കിയാല്‍ അത് ടീമിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. എന്നാല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ പരമ്പര മോഹവുമായി ഇറങ്ങാന്‍ കാത്തിരിക്കുന്ന ടീം ഇന്ത്യക്കും ആരാധകര്‍ക്കും നിരാശ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നു. മേഘാവൃതമായ ദിനമായിരിക്കും ഇന്‍ഡോറില്‍ ഇന്ന്. രാവിലെയും വൈകിട്ടും ഇടിക്ക് സാധ്യതയുണ്ട്. ഇവിടുത്തെ താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 24നും ഇടയിലായിരിക്കും എന്നത് കാലാവസ്ഥയിലേക്ക് നിര്‍ണായക സൂചന നല്‍കുന്നു. മത്സരസമയത്ത് നേരിയ മഴ സാധ്യതയുള്ളത് ആശങ്കയാണ്. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം ആരംഭിക്കുക. ബാറ്റിംഗ് സൗഹാര്‍ദത്തിന് പേരുകേട്ട മൈതാനമാണ് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം.
ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, തിലക് വര്‍മ്മ, വാഷിംഗ്‌ടണ്‍ സുന്ദര്‍.
ഓസ്ട്രേലിയ സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്(വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ ഷോര്‍ട്, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം