അവസാന ഓവറുകളില്‍ സാഹചര്യത്തിനനസുരിച്ച് റണ്‍നിരക്ക് ഉയര്‍ത്താന്‍ പന്തിനായില്ല. 10-15 റണ്‍സ് കുറവായിരുന്നുവെന്ന് പന്ത് മത്സരശേഷം പറയുകയും ചെയ്തു. 36 പന്തുകള്‍ നേരിട്ട പന്ത് 39 റണ്‍സാണ് നേടിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് പന്ത് നേടിയത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (Lucknow Super Giants) മോശം പ്രകടനമായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന്റേത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ അവരുടെ ക്യാപ്റ്റന്‍ റിഷഭ് പന്തിനും (Rishabh Pant) അത്ര നല്ല ദിവസമല്ലായിരുന്നു. അവസാന ഓവറുകളില്‍ സാഹചര്യത്തിനനസുരിച്ച് റണ്‍നിരക്ക് ഉയര്‍ത്താന്‍ പന്തിനായില്ല. 10-15 റണ്‍സ് കുറവായിരുന്നുവെന്ന് പന്ത് മത്സരശേഷം പറയുകയും ചെയ്തു. 36 പന്തുകള്‍ നേരിട്ട പന്ത് 39 റണ്‍സാണ് നേടിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് പന്ത് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.4 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

തോല്‍വിക്ക് പിന്നാലെ വലിയ തിരിച്ചടിയും പന്ത് നേരിട്ടു. കുറഞ്ഞ ഓവര്‍ നിരക്കിന് താരം പിഴയൊടുക്കേണ്ടി വന്നു. 12 ലക്ഷം രൂപയാണ് പിഴ. ഇനിയും മത്സരങ്ങള്‍ നടക്കാനിരിക്കെ സമാന പിഴവ് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നല്‍കേണ്ടി വരും. ഈ സീസമിലെ മൂന്നാമത്തെ ക്യാപ്റ്റനാണ് പിഴ നല്‍കേണ്ടി വരുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സണ്‍റൈസേഴസ് നായകന്‍ കെയ്ന്‍ വില്യംസണും പിഴ നല്‍കേണ്ടി വന്നിരുന്നു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് ഒരു ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അവര്‍. 

ലഖ്‌നൗവിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. 52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് വിജയം എളുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രൂനാല്‍ പാണ്ഡ്യ (19), ആയുഷ് ബദോനി (10) പുറത്താവാതെ നിന്നു. അവസാന ഓവറില്‍ അഞ്ച് റണ്‍സാണ് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷാര്‍ദുല്‍ താക്കൂറിന്റെ മൂന്നും നാലും പന്തുകളില്‍ ഫോറും സിക്‌സും നേടി ബദോനി വിജയം ആഘോഷിച്ചു. കൂടാതെ ഒരു മോശം റെക്കോര്‍ഡും ഡല്‍ഹിയുടെഅക്കൗണ്ടിലായി

മൂന്ന് വിക്കറ്റ് മാത്രം നഷ്ടമായ ശേഷം ഒരു ഐപിഎല്‍ ടീം സ്വന്തമാക്കുന്ന മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മുമ്പ് ഇത്തരത്തില്‍ രണ്ട് തവണ സംഭവിച്ചിട്ടുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചിരുന്നത്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു എതിരാളി. 2012ല്‍ പൂനെ വാരിയേഴ്സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സായിരുന്നു എതിരാളി. 

രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ടീം തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സും. 2009ല്‍ ബ്ലോഫോണ്ടെയ്നില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയിരുന്നു. അന്ന് രാജസ്ഥാനെതിരെ ടീം ജയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ 150 താഴെയുള്ള സ്‌കോര്‍ ഒരിക്കല്‍ പോലും ഡല്‍ഹിക്ക് പ്രതിരോധിക്കാനിയില്ലെന്നുള്ളതും പ്രത്യേകതയാണ്.