തുടക്കത്തിലെ വിക്കറ്റ് വീണിട്ടും ഇഷാനെ നേരത്തെ ഇറക്കിയതെന്തിന്; കാരണം പറഞ്ഞ് സൂര്യകുമാര്‍ യാദവ്
രണ്ടാം ഓവറില്‍ ക്വിന്‍റണ്‍ ഡികോക്കിനെ നഷ്‌ടമായ ശേഷം ഇഷാന്‍ കിഷനെ ഇറക്കിയ പരീക്ഷണം പാളയിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ്മയ്‌ക്കും സൂര്യകുമാര്‍ യാദവിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 16 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനെ കൂടി മാറ്റിനിര്‍ത്തിയാല്‍ മറ്റാരും രണ്ടക്കം കണ്ടില്ല. രണ്ടാം ഓവറില്‍ ക്വിന്‍റണ്‍ ഡികോക്കിനെ നഷ്‌ടമായ ശേഷം ഇഷാന്‍ കിഷനെ ഇറക്കിയ പരീക്ഷണം പാളുകയും ചെയ്തു.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് സ്ഥിരം താരമായിരിക്കേ ഇഷാന്‍ കിഷന് സ്ഥാനക്കയറ്റം നല്‍കാനുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ തീരുമാനം ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിയതിന് പിന്നിലെ കാരണം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
സിംബാബ്‌വെക്കെതിരായ ഞെട്ടിക്കുന്ന തോൽവി; മിസ്ബാ ഉൾ ഹഖിനെതിരെ തുറന്നടിച്ച് ഷൊയൈബ് മാലിക്ക്
'ഇഷാന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം പൂര്‍ണമായും എല്ലാവരും ചേര്‍ന്ന് കൈക്കൊണ്ടതാണ്. ഒരു ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ പുറത്തായാല്‍ ഇടംകൈയന്‍ ഇറക്കുക. ഞാനും ഇഷാനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീമില്‍ ഒരേ ചുമതലയാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഞങ്ങളുടെ പദ്ധതികളില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്' എന്നും മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞു.
മുംബൈയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്‌ടമായതിന്‍റെ അതീവ സമ്മര്‍ദത്തിലാണ് ഇഷാന്‍ ബാറ്റ് ചെയ്തത് എന്ന് വ്യക്തമായിരുന്നു. പുറത്താകുമ്പോള്‍ 17 പന്തില്‍ ആറ് റണ്‍സേ പേരിലുണ്ടായിരുന്നുള്ളൂ. സ്‌പിന്നര്‍ രവി ബിഷ്‌ണോയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനായിരുന്നു ക്യാച്ച്. അതേസമയം നാലാം നമ്പറിലേക്ക് ഇറങ്ങിയ സൂര്യകുമാര്‍ 27 പന്തില്‍ 33 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 131 റണ്‍സേ നേടാനായുള്ളൂ. നായകന്‍ രോഹിത് ശര്‍മ്മ 52 പന്തില്‍ 63 റണ്‍സെടുത്തു. മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയും രണ്ട് വീതവും ദീപക് ഹൂഡയും അര്‍ഷ്‌ദീപ് സിംഗും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ മായങ്ക് അഗര്‍വാളും(20 പന്തില്‍ 25), കെ എല്‍ രാഹുലും(52 പന്തില്‍ 60*), ക്രിസ് ഗെയ്‌ലും(35 പന്തില്‍ 43) പഞ്ചാബിന് 9 വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു.
രാഹുല്‍, ഗെയ്‌ല്‍ ഫിനിഷിംഗ്; അനായാസം, ആവേശത്തോടെ മുംബൈയെ വീഴ്‌ത്തി പഞ്ചാബ്