പവര്‍പ്ലേയില്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ കുതിച്ച ചെന്നെ മധ്യ ഓവറുകളില്‍ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ (CSK vs LSG) ചെന്നൈ സൂപ്പര്‍ കിംഗ്സിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റോബിന്‍ ഉത്തപ്പയുടെയും(Robin Uthappa) ശിവം ദുബെയുടെയും(Shivam Dube) വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 27 പന്തില്‍ 50 റണ്‍സെടുത്ത ഉത്തപ്പ യാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 30 പന്തില്‍ 49 റണ്‍സെടുത്തു.

പവര്‍പ്ലേയില്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ കുതിച്ച ചെന്നെ മധ്യ ഓവറുകളില്‍ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തി.

പവര്‍ പ്ലേ പവറാക്കി ഉത്തപ്പ

ആവേശ് ഖാന്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവര്‍ മുതല്‍ ഉത്തപ്പ അടി തുടങ്ങി. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ തുടങ്ങിയ ഉത്തപ്പ ആദ്യ ഓവറില്‍ 14 റണ്‍സടിച്ചു. ചമീര എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സും ഫോറും അടിച്ച ഉത്തപ്പ 12 റണ്‍സടിച്ചു. ആന്‍ഡ്ര്യു ടൈ എറിഞ്ഞ മൂന്നാം ഓവറിലാണ് ചെന്നൈക്ക് ഗെയ്‌ക്‌വാദിനെ നഷ്ടമായത്. ടൈയുടെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഗെയ്ക്‌വാദ് റണ്ണിനായി ക്രീസ് വിട്ടിറങ്ങിയെങ്കിലും രവി ബിഷ്ണോയിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.

ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ ഉത്തപ്പ ബൗണ്ടറിയോടെ തുടങ്ങിയപ്പോള്‍ മൊയീന്‍ അലി സിക്സ് അടിച്ച് ഫിനിഷ് ചെയ്തു. ആന്‍ഡ്ര്യു ടൈ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ബൗണ്ടറിയടക്കം 18 റണ്‍സടിച്ച് ഉത്തപ്പ ടോപ് ഗിയറിലായതിനൊപ്പം ചെന്നൈ 50 കടന്നു. പവര്‍പ്ലേയില്‍ 73 റണ്‍സടിച്ച ചെന്നൈക്ക് എട്ടാം ഓവറില്‍ ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായ. 27 പന്തില്‍ 50 റണ്‍സടിച്ച ഉത്തപ്പയെ ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

എന്നാല്‍ ശിവം ദുബെ ക്രീസിലെയത്തിതോടെ ചെന്നൈ വീണ്ടും ടോപ് ഗിയറിലായി. മൊയീന്‍ അലിയുടെ പിന്തുണയില്‍ ദുബെ തകര്‍ത്തടിച്ചതോടെ ചെന്നൈ പത്താം ഓവറില്‍ 100 കടന്നു. പതിനൊന്നാം ഓവറില്‍ 21 പന്തില്‍ 35 റണ്‍സെടുത്ത അലിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ലഖ്നൗവിന് ആശ്വാസിക്കാന്‍ വക നല്‍കി. എന്നാല്‍ അംബാട്ടി റായുഡുവും ശിവം ദുബെയും ചേര്‍ന്ന് ചെന്നൈയുടെ സ്കോറിംഗ് നിരക്ക് താഴാതെ കാത്തു.

ഇതിനിടെ ശിവം ദുബെ നല്‍കിയ ക്യാച്ച് ചമീര നിലത്തിട്ടത് ലഖ്നൗവിന് തിരിച്ചടിയായി. 20 പന്തില്‍ 27 റണ്‍സെടുത്ത അംബാട്ടി റായുഡുവിനെ പതിനേഴാം ഓവറില്‍ ബിഷ്ണോയ് ബൗള്‍ഡാക്കിയെങ്കിലും ക്രീസിലെത്തിയ രവീന്ദ്ര ജഡജേയും തകര്‍ത്തടിച്ചതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. നേരിട്ട ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടി ധോണിയും മോശമാക്കിയില്ല. ഇരുപതാം ഓവറില്‍ ജഡേജ(9 പന്തില്‍ 17) മടങ്ങിയെങ്കിലും ധോണിയുടെ ഇന്നിംഗ്സ്(6 പന്തില്‍ 16*)ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി.

നേരത്തെ ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ചെന്നൈ നിരയില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയിന്‍ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്നൗ ടീമിലും ഒരു മാറ്റമുണ്ട്. ആന്‍ഡ്ര്യു ടൈ ലഖ്നൗവിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Ayush Badoni, Krunal Pandya, Dushmantha Chameera, Andrew Tye, Ravi Bishnoi, Avesh Khan.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(c), MS Dhoni(w), Shivam Dube, Dwayne Bravo, Dwaine Pretorius, Mukesh Choudhary, Tushar Deshpande.